റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്തത് രണ്ട് ദിവസം; ബില്ല് സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത തുക
തൃശൂർ: രണ്ടുദിവസം ബൈക്ക് നിറുത്തിയതിന് ഫീസ് 845 രൂപ..! റെയിൽവേ സ്റ്റേഷൻ പാർക്കിംഗിൽ നിന്നും റിട്ട. എസ്.ഐക്ക് കിട്ടിയ ബില്ലാണിത്. വിമാനത്താവളം മോഡലിൽ റെയിൽവേ സ്റ്റേഷൻ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചതൊന്നും നടന്നില്ലെങ്കിലും റോക്കറ്റേറുകയാണ് പാർക്കിംഗ് ഫീസ്.
'ബൈക്ക് നിങ്ങളെടുത്തോയെന്ന്' റിട്ട. എസ്.ഐ പറഞ്ഞതോടെ കരാറുകാരന്റെ തൊഴിലാളികൾ വഴങ്ങി. പ്രീമിയം പാർക്കിംഗ് എന്ന പേരിലാണ് കരാറുകാരന്റെ പിടിച്ചുപറി. സ്റ്റേഷന്റെ തൊട്ടുമുൻപിലുള്ള പാർക്കിംഗ് ഏരിയയാണ് നിരക്കിൽ മാത്രം പ്രീമിയം. ഇരുചക്ര വാഹനങ്ങളോ കാറോ നിറുത്തിയിട്ട് തിരിച്ചുവരുമ്പോൾ വൻതുക കൊടുക്കേണ്ടി വരും.
ചോദ്യം ചെയ്താൽ ഗുണ്ടകളെ രംഗത്തിറക്കുമെന്ന ഭയത്തിൽ പലരും തുക നൽകി പോവുകയാണത്രെ. ഇത്രയും തുക ഈടാക്കാൻ റെയിൽവേ അനുവദിച്ചിട്ടുണ്ടെന്ന പേരിലാണ് കരാറുകാരുടെ തൊഴിലാളികൾ പറയുന്നത്.
റെയിൽവേ സ്റ്റേഷനിലെ മറ്റ് പാർക്കിംഗ് സ്ഥലത്ത് രണ്ടുദിവസത്തിന് 60 രൂപ മാത്രമാണ്. ഇവിടെയും വാഹനങ്ങൾ മഴ കൊള്ളാതിരിക്കാൻ ഷെഡ്ഡുണ്ട്. ഒരേ കോമ്പൗണ്ടിൽ രണ്ട് തരം പാർക്കിംഗ് ഫീസ്. മധുര സ്വദേശിക്കാണ് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കരാർ. ഇയാളുടെ കീഴിൽ ഒരു മാനേജരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
മേയ് മുതൽ പുതിയ നിരക്ക്
തൃശൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരക്കുകൾ പരിഷ്‌കരിക്കുന്നതിനെതിരേ വൻ പ്രതിഷേധമുണ്ടായിരുന്നു. രണ്ടുതരം നിരക്ക് അനീതിയാണെന്നാണ് ടൂ വീലേഴ്‌സ് അസോസിയേഷന്റെ പക്ഷം. പടിഞ്ഞാറെ കവാടത്തിൽ മേയ് മുതലും കിഴക്കുഭാഗത്ത് ജൂൺ ഒന്ന് മുതലുമാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ജി.എസ്.ടി അടക്കമാണ് ഫീസ് നൽകേണ്ടത്.
പാർക്കിംഗ് നിരക്ക്
ഇരുചക്ര വാഹനങ്ങൾക്ക്
സാധാരണ പാർക്കിംഗ്: - 30 രൂപ, പ്രീമിയം പാർക്കിംഗ്: 345 രൂപ
ഹെൽമറ്റിന്
ഓരോ 24 മണിക്കൂറോ അതിൽ കുറവോ വരുന്ന സമയത്തിനും 10 രൂപ.
(രണ്ട് സ്ഥലത്തും ഒരേ സൗകര്യം).
പാർക്കിംഗ് നിരക്ക് അമിതമായി കൂട്ടിയതിൽ ന്യായീകരണമില്ല. കൂടുതൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെയാണ് വർദ്ധന. 50 മുതൽ 70 ശതമാനം വരെയാണ് വർദ്ധിപ്പിച്ചത്. അമിത നിരക്കുകൾ പിൻവലിക്കണം.
- ജയിംസ് മുട്ടിക്കൽ, ചെയർമാൻ, ടൂ വീലേഴ്‌സ് അസോ.
പാർക്കിംഗ് ഫീസ് കൂടുതലാണെന്ന് പരാതികളുണ്ട്. പരിഹാരമുണ്ടാക്കാനുള്ള ശ്രമം അടുത്ത ദിവസങ്ങളിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് തൃശൂരിലെത്തി കാര്യങ്ങൾ അന്വേഷിക്കും.
- സക്കീർ, പാർക്കിംഗ് കോൺട്രാക്ടടറുടെ മാനേജർ