സംഭവിച്ചത് സുരക്ഷാവീഴ്ച: ചെന്നിത്തല
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം കനത്ത സുരക്ഷാവീഴ്ചയും ഗുരുതരമായ അനാസ്ഥയുമാണെന്ന് രമേശ് ചെന്നിത്തല. ഒരു കൈപ്പത്തിയില്ലാത്ത തടവുകാരനുപോലും ചാടിക്കടക്കാൻ കഴിയുന്നത്ര സുരക്ഷയേ കണ്ണൂർ സെൻട്രൽ ജയിലിനുള്ളുയെങ്കിൽ അത് ആഭ്യന്തര വകുപ്പിന്റെ കടുത്ത അനാസ്ഥയാണ്. ജയിലധികൃതരുടെ സഹായമില്ലാതെ ജയിൽ ചാടാനാകുമെന്ന് തോന്നുന്നില്ല.യഥാർഥ വസ്തുതകളും ഗൂഢാലോചനയും പുറത്തു കൊണ്ടുവരണം. കേരളം മുഴുവൻ തിരിച്ചറിയുന്ന ഒരു കുറ്റവാളി ജയിൽ ചാടിയിട്ട് രാത്രിയുടെ മറവിൽ കിട്ടിയ സമയം കൊണ്ട് അതിർത്തി കടന്നു രക്ഷപ്പെടാൻ ശ്രമിക്കാതെ ആ പ്രദേശങ്ങളിൽ തന്നെ കറങ്ങിയത് എന്തിനാണ് തുടങ്ങിയ നിരവധി ചോദ്യങ്ങളുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തേണ്ടതുണ്ട്.
ജയിലുകളുടെ വിശദമായ ഒരു സുരക്ഷാ ഓഡിറ്റ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു