നിരത്തിൽ നിരതെറ്റിച്ച് സ്വകാര്യ ബസുകൾ
കൊല്ലം: പെർമിറ്റും വൺവേയും ലംഘിച്ച് സ്വകാര്യബസുകൾ തലങ്ങും വിലങ്ങും പാഞ്ഞിട്ടും കർശന നടപടി ഇല്ലാത്തത് പ്രോത്സാഹനമാകുന്നു. ചെറിയ വാഹനങ്ങളെ അവഗണിച്ചുള്ള മരണപ്പാച്ചിലിനിടെ ഹോണടിച്ച് ഭയപ്പെടുത്തുന്നത് പതിവായിട്ടും അധികൃതരുടെ ഇടപെടൽ ഉണ്ടാവുന്നില്ല.
ചവറ പെർമിറ്റുള്ള മിക്ക ബസുകളും രാത്രിയായാൽ കാവനാട്, വേട്ടുതറ, പരിമണം എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിച്ച് യാത്രക്കാരെ പെരുവഴിയിലിറക്കും. കൊല്ലം-കണ്ണനല്ലൂർ വഴി കുണ്ടറ റൂട്ടിൽ ഓടുന്ന ബസുകളും പാതിവഴിയിൽ സർവീസ് നിറുത്തി യാത്രക്കാരെ പിന്നാലെ വരുന്ന ബസുകളിൽ കയറ്റിവിടും. സമയം പാലിക്കാനെന്നോണം, സ്ഥിരം റൂട്ട് വിട്ട് ഇടറോഡുകളിലൂടെ കുതിക്കുന്നതും പതിവാണ്.
നഗരപരിധി വിട്ടുകഴിഞ്ഞാൽ ഇടറോഡുകളിൽ വാതിൽ തുറന്നിട്ടാണ് ഭൂരിഭാഗം ബസുകളും സർവീസ് നത്തുന്നത്. മെയിൻ റോഡുകളിലേക്ക് കടക്കുമ്പോൾ സ്ഥിരം ചെക്കിംഗ് ഉണ്ടാവാറുള്ള സ്ഥലങ്ങളിലെത്തുമ്പോഴാണ് വാതിൽ അടയ്ക്കാറുള്ളത്. ബസ് നിറുത്തിയ ശേഷം വാതിൽ തുറക്കണമെന്ന നിയമം പാലിച്ചാൽ സമയം നഷ്ടമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. യാത്രക്കാർ കയറുന്നതിന് മുമ്പേ ബസ് മുന്നോട്ടടുക്കുന്നതും കയറാൻ ബുദ്ധിമുട്ടുള്ള വൃദ്ധരോട് ക്ഷോഭിക്കുന്നതും പുതിയ കാര്യമല്ല.
ഓടിയെത്താൻ മരണപ്പാച്ചിൽ
സമയനഷ്ടം ഓടിത്തീർക്കാൻ മത്സരയോട്ടം
ഡ്രൈവറുടെ അശ്രദ്ധ പരാതിപ്പെടാം
മോട്ടോർ വാഹനവകുപ്പിന്റെ 9188961002 എന്ന വാട്സ് ആപ്പ് നമ്പർ ഉപയോഗിക്കാം
നിയമലംഘനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അയക്കാം
എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെയും ബസ് ഉടമയുടെയും നമ്പർ ഡ്രൈവർ സീറ്റിന് പിന്നിലുണ്ടാവും
ഈ നമ്പരുകളിലും പരാതി അറിയിക്കാം
ആധികാരികത പരിശോധിക്കും
നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വാട്സ് ആപ്പിൽ ലഭിക്കുന്ന വീഡിയോകളുടെയും ചിത്രങ്ങളുടെയും ആധികാരികത ആദ്യം പരിശോധിക്കും. തുടർന്ന് തെറ്റിന്റെ തീവ്രത അനുസരിച്ച് പിഴയോ കടുത്ത നടപടികളോ സ്വീകരിക്കും. വാർഷിക പരിശോധനയ്ക്ക് എത്തിക്കുന്ന ബസുകളിൽ മോട്ടോർ വാഹനവകുപ്പ് നമ്പരെഴുതിയ സ്റ്റിക്കർ പതിക്കും.
പെർമിറ്റ് തെറ്റിച്ചോടുന്നത് ഗുരുതര കുറ്റമാണ്. അത്തരം കുറ്റങ്ങൾ തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കും. സ്പെഷ്യൽ ഡ്രൈവ് ഉടൻ നടത്തും.
എൻഫോഴ്മെന്റ് ആർ.ടി.ഒ