യു.ഡി.എഫിന് അധികാരം കിട്ടിയില്ലെങ്കിൽ രാഷ്ട്രീയ വനവാസം: വി.ഡി. സതീശൻ
കൊച്ചി: യു.ഡി.എഫിനെ തകർപ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഠിനാദ്ധ്വാനം ചെയ്ത് നൂറിലധികം സീറ്റു നേടുമെന്നും അദ്ദേഹം അങ്കമാലിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
''നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചുവന്നില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകുമോയെന്നാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചോദിച്ചത്. ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും. യു.ഡി.എഫ് നൂറിലധികം സീറ്റിൽ വിജയിച്ചാലും വെള്ളാപ്പള്ളി സ്ഥാനം രാജിവയ്‌ക്കരുത്. അദ്ദേഹം ആജീവനാന്തം തുടരണം,"" സതീശൻ പറഞ്ഞു.
വെള്ളാപ്പള്ളിയുമായി മത്സരിക്കാനോ തർക്കത്തിനോ പോകുന്നില്ല. 98 സീറ്റ് യു.ഡി.എഫിന് കിട്ടിയാൽ രാജിവയ്‌ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 97 സീറ്റുകൾ വരെ കിട്ടുമെന്ന് അദ്ദേഹത്തിന് സംശയമില്ല. രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന അദ്ദേഹത്തെപ്പോലെ പരിണിതപ്രജ്ഞനായ സമുദായ നേതാവ് 97 സീറ്റുകൾ ലഭിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കി നാലഞ്ച് സീറ്റ് കൂടി കിട്ടിയാൽ നൂറ് കവിയും.
വെള്ളാപ്പള്ളിക്കെതിരെ ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. ശ്രീനാരായണ ദർശനങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നയാളാണ് താൻ. നാട്ടിൽ ആരെങ്കിലും വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചാൽ യു.ഡി.എഫ് തടയും. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകളെ എതിർക്കുമെന്നത് ടീം യു.ഡി.എഫിന്റെ തീരുമാനമാണ്.
വർഗീയത പറഞ്ഞല്ല, തകർച്ചയിൽ നിന്നു കേരളത്തെ രക്ഷിക്കുമെന്ന് പറഞ്ഞാണ് യു.ഡി.എഫ് വോട്ട് പിടിക്കുന്നത്. വർഗീയ വിദ്വേഷത്തെയാണ് എതിർക്കുന്നത്. വ്യക്തികളോടോ സമുദായങ്ങളോടോ പ്രശ്‌നമില്ല. തന്നെക്കുറിച്ച് ഉപയോഗിച്ച ഭാഷയിൽ മറുപടി പറയാനാകില്ല. ഇരിക്കുന്ന കസേരയോട് തനിക്ക് ബഹുമാനമുണ്ട്. 90 വയസിനടുത്ത് നിൽക്കുന്നയാളോട് മോശമായി ഒന്നും പറയാൻ പാടില്ലെന്ന ഔചിത്യം താൻ കാണിക്കുമെന്നും സതീശൻ പറഞ്ഞു.
വോട്ടർപട്ടിക അട്ടിമറിച്ചു: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടികയിൽ മഹാരാഷ്ട്ര മോഡൽ അട്ടിമറി നടത്തി സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിയുടെ നീക്കങ്ങൾ സസൂക്ഷ്മം കണ്ടു പഠിച്ചു നടപ്പാക്കലാണ് സി.പി.എം കേരളത്തിൽ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.