കാലവർഷത്തിൽ കർഷകർക്ക് നഷ്ടം ഒരു കോടി

Tuesday 29 July 2025 12:35 AM IST

പത്തനംതിട്ട : കാലവർഷത്തിൽ കർഷകർക്ക് നഷ്ടം ഒരു കോടിയിലധികം രൂപ. ഓണം വിപണി ലക്ഷ്യമിട്ട് ചെയ്ത കൃഷിയെല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു. 1.9 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിൽ കൃഷിയ്ക്ക് മാത്രം സംഭവിച്ചിരിക്കുന്നത്. പത്തനംതിട്ട, റാന്നി ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതൽ കൃഷി നാശം. പത്തനംതിട്ടയിൽ 39 ഹെക്ടറുകളിലായി 428 കർഷകർക്ക് 32.68 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. റാന്നിയിൽ 12.33 ഹെക്ടറിൽ 277 കർഷകർക്ക് 72.08 ലക്ഷം രൂപയുടെ കൃഷിനാശം രേഖപ്പെടുത്തി. ജില്ലയിൽ ആകെ 62.07 ഹെക്ടറിൽ 1245 കർഷകർക്കാണ് കാലവർഷത്തിൽ നഷ്ടമുണ്ടായത്.

കനത്ത നഷ്ടം വാഴ കർഷകർക്ക്

കാലവർഷം കൂടുതൽ ബാധിച്ചത് ഏത്തവാഴ കർഷകരെയാണ്. ജില്ലയിൽ 14480 ഏത്തവാഴകൾ കാറ്റിലും മഴയിലും വീണുപോയി. 18,890 കുലച്ച ഏത്തവാഴകൾ 7.56 ഹെക്ടറിൽ നശിച്ചു. ഏത്തവാഴകൾക്ക് മാത്രം 1.13 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഓണത്തിന് വാഴക്കുലകൾ വയനാട്, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തിക്കേണ്ടിവരും.

ജില്ലയിലെ കൃഷിനാശം

ആകെ : 35.14 ഹെക്ടർ

ബാധിച്ച കർഷകരുടെ എണ്ണം : 1245

നഷ്ടമായ തുക : 1.91 കോടി രൂപ

കാലവർഷത്തിൽ നശിച്ച കൃഷിയുടെ എണ്ണം

ടാപ്പ് ചെയ്യുന്ന റബർ : 230

ടാപ്പ് ചെയ്യാത്ത റബർ : 110

തെങ്ങിൻ തൈ : 18

പന്തൽ പച്ചക്കറികൾ : 5.6 ഹെക്ടർ

പച്ചക്കറികൾ : 5.4 ഹെക്ടർ

കപ്പ : 1.6 ഹെക്ടർ

കൃഷി ഭവൻ പരിധിയിൽ പ്രകൃതിക്ഷോഭത്തിന്റെ സൈറ്റിൽ ആനുകൂല്യം കൈപ്പറ്റാനുള്ള അപേക്ഷ നൽകണം. ഇൻഷുറൻസ് ഉള്ളവർക്ക് അതുംലഭിക്കും.

കൃഷി വകുപ്പ് അധികൃതർ