മലയോര മേഖലയിൽ മഞ്ഞപ്പിത്തവും പകർച്ചപ്പനിയും വ്യാപിക്കുന്നു
കാളികാവ് : ഇടവേളയ്ക്കു ശേഷം മലയോര മേഖലയിൽ മഞ്ഞപ്പിത്തവും പകർച്ചപ്പനിയും വ്യാപകം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തോട്ടം മേഖലയോട് ചേർന്നുള്ള കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട് തുടങ്ങിയപഞ്ചായത്തുകളിലാണ് പനി വ്യാപിച്ചിട്ടുള്ളത്.
പലയിടങ്ങളിലും മഞ്ഞപ്പിത്തവും ഡങ്കിയും പടരുന്നുണ്ട്. കാളികാവ് പഞ്ചായത്തിലെ പൂച്ചപ്പൊയിൽ, അടക്കാക്കുണ്ട് മേഖലയിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഴ ശക്തി പ്രാപിച്ചതോടെ രോഗ വ്യാപനം കൂടുതലായിട്ടുണ്ട്.ചികിത്സ തേടിയെത്തുന്നവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ് .
കാളികാവ് സി.എച്ച്.സിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവുമായി ആയിരത്തോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
പനി അനിയന്ത്രിതമായി പടർന്നതിനാൽ മലയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രമാണ് മലയോരത്തെ പ്രധാന ആശുപത്രി.
വ്യാപനമേറുന്നു
- തോട്ടം മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.
- മഴക്കാലത്ത് ശുദ്ധ ജല സ്രോതസ്സുകൾ മലിനമാകുന്നതാണ് മഞ്ഞപ്പിത്തം പടരാൻ ഇടയാക്കുന്നത്.
- ഒരു വീട്ടിൽ ഒരാൾക്ക് പനി ബാധിച്ചാൽ മറ്റുള്ളവരിലേക്ക് കൂടി പടരുന്നുണ്ട്.
- പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പനിയുടെ വ്യാപനം കുറഞ്ഞിട്ടില്ല.
- രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ആശുപത്രി അധികൃതരേയും പ്രയാസത്തിലാക്കിയിട്ടുണ്ട്.
മലയോരത്ത് ഡെങ്കിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.എങ്കിലും ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം
അജിആനന്ദ്
കാളികാവ് ഹെൽത്ത് ഇൻസ്പെക്ടർ