നെല്ല് സംഭരണം: 33.89 കോടി അനുവദിച്ചു

Wednesday 30 July 2025 1:24 AM IST

തിരുവനന്തപുരം: കർഷകരിൽ നിന്നു സംഭരിച്ച നെല്ലിന്റെ സബ്സിഡി വിതരണത്തിനായി സിവിൽ സപ്ലൈസ് കോർപ്പറേഷന് 33.89 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നെല്ല് സബ്സിഡിക്ക് ബഡ്ജറ്റിൽ വകയിരുത്തിയ 606 കോടിയിൽ ഇതുവരെ 319.89 കോടി അനുവദിച്ചു.

നെല്ല് നൽകുന്ന കർഷകർക്ക് അതിന്റെ തുക പി.ആർ.എസ് വായ്പയായി ബാങ്കിൽ നിന്ന് നൽകും. ഇതിന്റെ പലിശയും ചേർത്ത് സർക്കാർ ബാങ്കിൽ അടച്ച് തീർക്കും. നെൽവില നിശ്ചയിക്കുമ്പോൾ കർഷകർക്ക് അധികമായി നൽകുന്ന തുകയാണ് സബ്സിഡിയായി സർക്കാർ സംഭരണ ഏജൻസിയായ സിവിൽ സപ്ളൈസ് കോർപ്പറേഷന് നൽകുന്നത്. സംഭരിക്കുന്ന നെല്ലിന് താങ്ങുവില പ്രകാരമുള്ള പണം നൽകേണ്ടത് കേന്ദ്രസർക്കാരാണ്. ആ ഇനത്തിൽ 2017മുതൽ ഇതുവരെ 1100കോടി കിട്ടാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു.