തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു

Friday 01 August 2025 11:34 PM IST

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന (എഫ്.എൽ.സി) ജില്ലയിൽ ആരംഭിച്ചു. കളക്ടറേറ്റിലുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇ.വി.എം വെയർഹൗസിന് സമീപം ക്രമീകരിച്ച പ്രത്യേക പന്തലിലാണ് പരിശോധന നടക്കുന്നത്. എഫ്.എൽ.സിയിലൂടെ വോട്ടിംഗ് മെഷീനുകളുടെ സാങ്കേതികവും ഭൗതികവുമായ പരിശോധനയാണ് നടത്തുന്നത്. വോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഭാഗമായ കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റുമാണ് പരിശോധിക്കുന്നത്. 2210 കൺട്രോൾ യൂണിറ്റുകളും 6250 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. ഓരോ മെഷീനും പരിശോധിച്ച് പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തും. ആഗസ്റ്റ് 20 വരെയാണ് പരിശോധന. യന്ത്രങ്ങളിൽ ഉണ്ടാകുന്ന സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് ഹൈദരാബാദ് ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ പ്രതിനിധികളും എഫ്.എൽ.സി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. വിവിധ വകുപ്പുകളിൽ നിന്നായി 35 ഉദ്യോഗസ്ഥരുണ്ട്. ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലളക്ടർ ബീന എസ് ഹനീഫിനാണ് പരിശോധന ചുമതല. കോന്നി ഭൂരേഖ തഹസിൽദാർ കൂടിയായ എഫ്.എൽ.സി ചാർജ് ഓഫീസർ പി. സുദീപ്, രജീഷ് ആർ. നാഥ്, വി ഷാജു എന്നിവർ നേതൃത്വം നൽകുന്നു.