മാർ ഇവാനിയോസ് പ്ലാറ്റിനം ജൂബിലി ആഘോഷം: രാഷ്ട്രീയം മറന്നവർ ഒന്നിച്ചു, മധുരിക്കും ഓർമ്മകൾ പുനർജനിച്ചു
തിരുവനന്തപുരം: 'എണ്ണയുടെയും കുഴമ്പിന്റെയും വിലവർദ്ധന തടയുക... കുട്ടികളുടെ ഫീസ് കുറയ്ക്കുക..." മാർ ഇവാനിയോസ് കോളേജിന്റെ ഇടനാഴികളിൽ പൂർവവിദ്യാർത്ഥികളായ സമരനേതാക്കളുടെ മുദ്രാവാക്യങ്ങൾ മുഴങ്ങി. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ 'എക്കോസ് ഒഫ് എസ്റ്റർഡേ" എന്ന പൂർവവിദ്യാർത്ഥി സംഗമത്തിലാണ് സമരകാലം പുനരാവിഷ്‌കരിച്ചത്. കൊടിയുടെ നിറവും അഭിപ്രായഭിന്നതകളും മറന്ന് ഒരുകുടക്കീഴിൽ അവർ അണിനിരന്നു.
ക്ലാസ് എടുത്തുകൊണ്ടിരുന്ന അദ്ധ്യാപകനായ ജോർജ് ഓണക്കൂറും പ്രിൻസിപ്പലും സമരത്തിന്റെ ആവശ്യങ്ങൾ ന്യായമാണെന്ന് സമ്മതിച്ച് ക്ലാസുകൾ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. പുറത്ത് പോകാൻ മടിച്ച വിദ്യാർത്ഥികളെ സമരനേതാക്കൾ വിരട്ടി. അപ്പോഴാണ് ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിൽ രഹസ്യമായി ക്ലാസെടുക്കുന്നു എന്ന വിവരം കിട്ടിയത്. ക്ലാസ് എടുക്കുന്നവരെ അവിടെനിന്ന് മാറ്റി, സമരസമിതി ഇവാനിയോസിന്റെ പഴയ പഞ്ചാരമുക്കിൽ ആഹ്ലാദപ്രകടനം നടത്തി. പൂർവവിദ്യാർത്ഥികളായ എബി ജോർജ്, നന്ദലാൽ, ബി.സുനിൽ, അനീസ് ഹസ്സൻ, ബീനീഷ് കോടിയേരി, ജൂണി തോമസ്, അമ്പിളി ജേക്കബ് തുടങ്ങിയവരായിരുന്നു സമരനേതാക്കൾ.
ജഗതിക്ക് സന്തോഷ'ക്കിലുക്കം"
സാംസ്കാരിക പരിപാടികൾ കോളേജിലെ പൂർവവിദ്യാർത്ഥി കൂടിയായ ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വേദിയിൽ ജഗതിയെത്തിയപ്പോൾ പിന്നണിയിൽ 'കിലുക്കം" സിനിയയിലെ തീം സംഗീതം മുഴക്കി. സദസ് ഒന്നടങ്കം മൊബൈൽ ഫ്ലാഷ് ഓണാക്കി. മുൻ അദ്ധ്യാപകരെ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ആദരിച്ചു. കോളേജിന്റെ ചരിത്രം പ്രമേയമാക്കി, പൂർവവിദ്യാർത്ഥികളായ എബി ജോർജ് എഴുതി റോണി റാഫേൽ സംഗീതം നൽകിയ ഗാനം മാർഇവാനിയോസിന്റെ പടവുകളിൽ നിന്ന് പൂർവവിദ്യാർത്ഥികൾ ആലപിച്ചു. കവടിയാർ കൊട്ടാരത്തിൽ നിന്ന് കോളേജ് വരെ നടന്ന വിന്റേജ് കാറുകളുടെ റാലി രാജകുടുംബാംഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു.