കേന്ദ്രത്തിന്റെ ഇലക്ട്രിക് ബസുകൾ: കർണാടകത്തിന് 4,500; കേരളം കണ്ണടച്ചു

Monday 04 August 2025 12:34 AM IST

തിരുവനന്തപുരം: മാറിയ കാലത്തിന്റെ ആവശ്യം തിരിച്ചറി‌ഞ്ഞ്, അയൽ സംസ്ഥാനങ്ങൾ കൂടുതൽ ഇലക്ട്രിക് ബസുകൾ സ്വന്തമാക്കുമ്പോൾ കെ.എസ്.ആർ.ടി.സി വാങ്ങുന്നതെല്ലാം ഡീസൽ ബസുകൾ.

കേന്ദ്രം പ്രഖ്യാപിച്ച പി.എം ഇ ‌ഡ്രൈവ് പദ്ധതി പ്രകാരം ഇ-ബസ് നേടാൻ സംസ്ഥാന ഗതാഗത വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

2024 മേയിലാണ് പി.എം ഇ ‌ഡ്രൈവ് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. 2026 മാർച്ച് വരെയാണ് പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതി പ്രകാരം കർണാടകം 4,500 ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളം ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത് അറിഞ്ഞ ഭാവം നടിച്ചിട്ടില്ല.

കർണാടക രണ്ടാഴ്ച മുമ്പ് വാങ്ങിയത് 148 നോൺ എ.സി ഇലക്ട്രിക് ബസുകളാണ്. ഇതോടെ, ബെംഗളൂരുവിൽ മാത്രം സർവീസ് നടത്തുന്ന ഇ ബസുകളുടെ എണ്ണം 1436 ആയി

ഇ ബസിനോട് താത്പര്യം കാട്ടാതിരുന്ന തമിഴ്നാട് ജൂൺ 30ന് നിരത്തിലിറക്കിയത് 120 നോൺ എ.സി ലോ ഫ്ലാർ ബസുകൾ. 505 എണ്ണം കൂടി ഉടൻ വാങ്ങും.

അതേസമയം, 2019ൽ ഇ വാഹനനയം പ്രഖ്യാപിച്ച കേരളത്തിൽ ട്രാൻസ്പോർട്ട് കോർപറേഷന് വാങ്ങുന്നത് 143 ഡീസൽ ബസുകൾ!

2023ൽ പി.എം ഇ ബസ് സേവ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ നഗരങ്ങൾക്കായി 950 ബസുകൾ അനുവദിക്കാമെന്ന് കേരളത്തെ അറിയച്ചിരുന്നു. എന്നാൽ സ്വീകരിക്കാൻ സംസ്ഥാന ഗതാഗതവകുപ്പ് തയ്യാറായില്ല.

പി.എം. ഇ ബസ് സേവ

ഇന്റർസിറ്റി, അന്തർസംസ്ഥാന സർവീസുകൾ നടത്താനുള്ള ഇ-ബസുകളാണ് ഈ പദ്ധതി പ്രകാരം ലഭ്യമാവുക. രണ്ട് വർഷത്തിൽ ആകെ 14,028 ഇ ബസുകൾ ലഭ്യമാക്കും. ഇതിനായി കേന്ദ്രം 4,391 കോടി രൂപ ചെലവാക്കും

ഓരോ സീറ്റിലും ബെൽറ്റ്

ഓരോ സീറ്റിലും ബെൽറ്റുള്ള ബസുകളാണ് കർണാടകയും തമിഴ്നാടും വാങ്ങിയത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സി.സി.ടി.വി ക്യാമറ

മൊബൈൽ ഫോൺ ചാർജിംഗ് പോയിന്റുകൾ അടിയന്തര സഹായത്തിന് എമർജൻസി അലാം ഭിന്നശേഷിക്കാർക്ക് കയറാനും ഇറങ്ങാനും റാംപുകൾ