ആവേശത്തിന്റെ മുള്‍മുനയ്‌ക്കൊടുവില്‍ നാടകീയ ജയം; ഓവലില്‍ ഇംഗ്ലണ്ടിന്റെ കൊമ്പൊടിച്ച് ഇന്ത്യ, പരമ്പര സമനിലയില്‍
ഓവല്‍ (ലണ്ടന്‍): ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര സമനിലയില്‍. ജയപരാജയങ്ങള്‍ മാറിമറിഞ്ഞ അഞ്ചാം ടെസ്റ്റിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഇന്ത്യയ്‌ക്ക് നാടകീയ ജയം. ഓരോ ദിവസവും വിജയ സാദ്ധ്യതകൾ മാറിമറിഞ്ഞ് അഞ്ചാം ദിനം ആദ്യ മണിക്കൂറിൽ തന്നെ ഇന്ത്യ വിജയം കൈവരിച്ചു. സമീപകാലത്തൊന്നും ഇത്തരത്തിലൊരു സംഭവം ടെസ്റ്റ് ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല. അവസാന ദിനം വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞുകൊണ്ടാണ് ഇന്ത്യയ്‌ക്ക് അഞ്ചാം ടെസ്റ്റിൽ ആറ് റൺസ് ജയം നേടിയത്.
നാലാം ദിനം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്‌ണയും ചേർന്ന് ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 85.1 ഓവറിൽ 367 റൺസിനാണ് ഇന്ത്യ ഓൾഔട്ട് ആക്കിയത്. ഈ വിജയത്തോടെ പരമ്പര 2-2ന് സമനിലയിലാക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചു. 30.1 ഓവറുകൾ പന്തെറിഞ്ഞ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് 104 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തി.
ഇന്ന് കളി തുടങ്ങിയതിന് പിന്നാലെ ജെയ്‌മി സ്‌മിത്ത് (രണ്ട്), ജെയ്‌മി ഓവർടൺ (ഒമ്പത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയുടെ വരുതിയിലാക്കി. സ്‌കോർ 347ൽ നിൽക്കെ ജെയ്‌മി സ്‌മിത്തിനെ സിറാജ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. 354ൽ ജെയ്‌മി ഓവർടൺ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.
പരിക്കേറ്റ ക്രിസ് വോക്‌സ് വരെ ബാറ്റിംഗിനിറങ്ങാൻ നിർബന്ധിക്കപ്പെട്ടു. പരമ്പരയിലെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ആറ് റൺസിന് കീഴടക്കിയ ഇന്ത്യ പരമ്പര സമനിലയിലാക്കി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്‌ണയും ഇന്ത്യയ്‌ക്ക് അവിസ്‌മരണീയ വിജയം സമ്മാനിച്ചു.