കേരളത്തിലെ ഏഴ് ജില്ലകളില്‍ മീന്‍ ലഭ്യതയുടെ അളവ് കുറഞ്ഞു; കടലിനുള്ളില്‍ മത്സ്യങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത്?

Monday 04 August 2025 10:14 PM IST

തിരുവനന്തപുരം: 2024ല്‍ ഇഷ്ട ഇനമായ മത്തിയുടേത് ഉള്‍പ്പെടെയുള്ള ലഭ്യതയില്‍ കേരളത്തില്‍ ഗണ്യമായ കുറവുണ്ടായെന്ന് പഠനം. എന്നാല്‍ ലഭ്യതയില്‍ ഏറ്റക്കുറച്ചിലുണ്ടായെന്നാണ് സിഎംഎഫ്ആര്‍ഐയുടെ കണ്ടെത്തല്‍. 2024ന്റെ ആരംഭത്തില്‍ കേരളത്തില്‍ മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കിലോയ്ക്ക് വില 400 രൂപ വരെ എത്തിയിരുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ മീന്‍ ലഭ്യത കുറഞ്ഞു. മലപ്പുറം മുതല്‍ കാസര്‍കോട്് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ലഭ്യത വര്‍ദ്ധിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആകെ ലഭിച്ച മത്തിയുടെ അളവ് ഒരു ലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നിരുന്നു. അതേസമയം, രാജ്യത്തെ ആകെ കണക്ക് പരിശോധിച്ചാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മീന്‍ കിട്ടുന്നതിന്റെ അളവില്‍ രണ്ട് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ചത് 34.7 ലക്ഷം ടണ്‍ ആണ്. രാജ്യത്ത് രണ്ട് ശതമാനവും കേരളത്തില്‍ നാല് ശതമാനവും സമുദ്ര മത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) വാര്‍ഷിക പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. 7.54 ലക്ഷം ടണ്ണുമായി ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്. തമിഴ്നാടിനാണ് (6.79 ലക്ഷം ടണ്‍) രണ്ടാം സ്ഥാനം. ദേശീയ തലത്തില്‍ കുറഞ്ഞെങ്കിലും കേരളത്തില്‍ മത്തിയുടെ ലഭ്യത 7.9 ശതമാനം വര്‍ദ്ധിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യവും മത്തിയാണ് -1.49 ലക്ഷം ടണ്‍. എന്നാല്‍, രാജ്യത്താകെ ഏറ്റവും കൂടുതല്‍ ലഭിച്ചത് അയലയാണ് -2.63 ലക്ഷം ടണ്‍. മത്തി കഴിഞ്ഞാല്‍, അയല (61,490 ടണ്‍), ചെമ്മീന്‍ (44,630 ടണ്‍), കൊഴുവ (44,440 ടണ്‍), കിളിമീന്‍ (33,890 ടണ്‍) എന്നിങ്ങനെയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.