പണത്തിനായി അശ്ലീല ചിത്രങ്ങളിൽ , ശ്വേത മേനോനെതിരെ കേസെടുത്തത് ഈ സിനിമകളുടെ പേരിൽ
കൊച്ചി : അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ പൊലീസ് കേസെടുത്തത് കോടതി നിർദ്ദേശത്തിന് പിന്നാലെ. ഐ,ടി നിയമത്തിലെ സെക്ഷൻ 67 (A) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്. ഐ.ആറിൽ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരി ജൂലായ് 31നാണ് എറണാകുളം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. നടിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. കോടതി നിർദ്ദേശപ്രകാരാണ് പൊലീസ് കേസെടുത്തത്. ശ്വേതാ മേനോൻ നേരത്തെ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സെൻസർ ചെയ്ത് ഇറങ്ങിയ രതിനിർവേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതിൽ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തിൽ ഇപ്പോൾ എങ്ങനെ പരാതി ഉയർന്നെന്ന് പരിശോധിക്കേണ്ടിവരും.