'ജീവിക്കാൻ  ആഗ്രഹമുണ്ടായിരുന്നു'; ജിസ്‌നയുടെ മരണത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Thursday 07 August 2025 12:29 PM IST

കോഴിക്കോട്: പൂനൂരിൽ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ മനഃസമാധാനമില്ലെന്നുമാണ് കുറിപ്പിലുള്ളത്. കണ്ണൂർ കേളകം സ്വദേശിനി 24കാരി ജിസ്‌ന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയോടെയാണ് ജിസ്‌നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്‌നയെ ഭർത്താവ് ശ്രീജിത്ത് മർദിച്ചിരുന്നുവെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

മൂന്ന് വർഷം മുമ്പായിരുന്നു ജിസ്‌നയും പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തും തമ്മിലുള്ള വിവാഹം. ഇവർക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്. ജിസ്‌നയുടെ കുടുംബം ശ്രീജിത്തിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. എന്നാൽ, അ‌ഞ്ച് മാസത്തിനകം തിരികെ കൊടുക്കാമെന്ന് പറഞ്ഞ പണം ശ്രീജിത്ത് തിരികെ നൽകിയില്ല. ഇതിന്റെ പേരിൽ ശ്രീജിത്തിന്റെ വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നതായി ജിസ്‌‌നയുടെ ബന്ധുക്കൾ പറയുന്നു. ശ്രീജിത്ത് ജിസ്‌നയെ മർദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.

ജിസ്‌നയുടെ മരണത്തിന് ശേഷം ഭർത്താവിന്റെ കുടുംബം ബന്ധപ്പെട്ടില്ലെന്നും കുഞ്ഞിനെ കാണാൻ പോലും സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജിസ്‌നയുടെ കുടുംബം ബാലുശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.