കോർപറേറ്റുകൾ തൊഴിലാളികളെ പിഴിയുന്നു: തപൻ സെൻ

Sunday 10 August 2025 3:16 AM IST

പൊതുഗതാഗത രംഗത്ത് ജനങ്ങളോട് പ്രതിബദ്ധത പുലർത്തുന്ന സംസ്ഥാനം കേരളം മാത്രമാണ്. ഇവിടെ നഷ്ടം സഹിച്ചും സർക്കാർ പൊതുഗതാഗത സംവിധാനം മുന്നോട്ടു പോകുന്നുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും പൊതുഗതാഗത മേഖല നശിച്ചുകൊണ്ടിരിക്കുന്നു. ലാഭമില്ലെങ്കിൽ സർവീസ് വേണ്ടെന്ന നിലപാടിലാണ് ആ സംസ്ഥാനങ്ങൾ- സി.ഐ.ടി.യു ജനറൽ സെക്രട്ടിയും സി.പി.എം പി.ബി അംഗവുമായ തപൻ സെന്നിന്റെ നിരീക്ഷണമാണിത്. ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ആർ.ടി.ഡബ്ലിയു.എഫ്) ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്തെത്തിയ തപൻ സെന്നുമായി സംഭാഷണം.

? ഓൺലൈൻ ഓട്ടോ- ടാക്സി കമ്പനികൾക്കെതിരെയുള്ള വിമർശനമാണ് പൊതുസമ്മേളനത്തിൽ പലരും ഉന്നയിച്ചത്. കേരളത്തിലും ഇത്തരം ഓൺലൈൻ ടാക്സി, ഓട്ടോ സർവീസുകൾ ഉണ്ടല്ലോ...

 അതെങ്ങനെ അവസാനിപ്പിക്കാനാകും? കേന്ദ്ര സർക്കാരിന്റെ നയം നടപ്പിലാക്കിയതിന്റെ ഫലമായാണ് രാജ്യത്ത് ഓൺലൈൻ ടാക്സി, ഓട്ടോ കമ്പനികൾ വ്യാപകമായത്. മോട്ടോർ വാഹന നിയമം കേന്ദ്രത്തിന്റേതാണ്. ഒരു സംസ്ഥാനത്തിനു മാത്രമായി അത് വിലക്കാനാകില്ല. പക്ഷെ, ഇത്തരം തീരുമാനങ്ങൾക്കെതിരെ സമരം ശക്തമാക്കാനാകും. ഇത്തരം കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ്. കൊള്ളലാഭം മാത്രം പ്രതീക്ഷിച്ച് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർമാരെയെടുത്ത് തുച്ഛമായ വേതനമാണ് നൽകുന്നത്‌.

 പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുകയാണല്ലോ.

?​ അത് സത്യമാണെങ്കിലും പൊതുഗതാഗത സംവിധാനത്തിലേക്ക് ജനത്തെ മടക്കികൊണ്ടുവരാൻ ഇവിടത്തെ സർക്കാരിന് കഴിയും.

?​ ഈയിടെ നടന്ന ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രമാണ് വിജയിച്ചതെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിരുന്നോ.

 അടിസ്ഥാനമില്ലാത്ത ആരോപണമാണ് അത്. ആ പണിമുടക്കിൽ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ വലിയ പങ്കു വഹിച്ചു. രാജ്യത്തെ മിക്ക നഗരങ്ങളും സ്തംഭിപ്പിക്കാൻ കഴിഞ്ഞത് തൊഴിലാളികളുടെ വിജയമാണ്. ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾക്ക് കഴിയുന്നില്ല.

?​ കേന്ദ്ര സർക്കാരിന്റെ 'മേക്ക് ഇൻ ഇന്ത്യ" പദ്ധതിയെ സി.ഐ.ടി.യു എതിർക്കുന്നത്...

 'മേക്ക് ഇൻ ഇന്ത്യ"യുടെ പേരിൽ രാജ്യത്തെ തകർക്കലാണ് നടക്കുന്നത്. പ്രതിരോധമേഖല ഉൾപ്പെടെ സ്വകാര്യവത്കരിക്കുന്നു. റെയിൽവേ സ്വകാര്യവത്കരണം നേരത്തേ തുടങ്ങി. 407 റെയിൽവേ സ്‌റ്റേഷനുകൾ സ്വകാര്യ കമ്പനികളെ ഏല്പിച്ചുകഴിഞ്ഞു. കരാർവത്കരണത്തിലൂടെ തൊഴിലാളികളുടെ സംഘടിത സമരവീര്യത്തെ തകർക്കാനാണ് നീക്കം. ശമ്പള പരിഷ്‌കരണം നടപ്പാക്കാതെ പൊതുമേഖലയെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു.

സാധാരണക്കാരന്റെ വയറ്റത്തടിച്ച് കുത്തകകളെ ആവോളം സഹായിക്കുകയാണ് കേന്ദ്രസർക്കാർ.

കർഷകരുടെ സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്നവർ തന്നെ കുത്തകകൾക്ക് കൂടുതൽ മേഖലകളിൽ സബ്സിഡി അനുവദിക്കുന്നു. കുത്തകകളുടെ വായ്പയിൽ 23 ശതമാനം മാത്രമാണ് തിരിച്ചടയ്ക്കുന്നത്. 73 ശതമാനം കിട്ടാക്കടം എഴുതിത്തള്ളുന്നു. അതേസമയം കർഷകരും തൊഴിലാളികളും വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയിലൂടെ അവരെ ദ്രോഹിക്കുന്നു.

?​ കോർപറേറ്റ് മേഖലയിൽ തൊഴിൽ അവസരങ്ങൾ കൂടുന്നത് യാഥാർത്ഥ്യമല്ലേ.

 സർക്കാർ മേഖലയിൽ കേന്ദ്രം സ്ഥിരനിയമനങ്ങൾ നടത്തുന്നില്ല. അപ്രന്റീസായും ട്രെയിനികളായും മാത്രം ജോലിക്കെടുത്ത് ചെറുപ്പക്കാരെ വഞ്ചിക്കുകയാണ്. ഇന്ത്യൻ തൊഴിലാളികളുടെ വിയർപ്പും രക്തവും പിഴിഞ്ഞെടുക്കാൻ കോർപറേറ്റ് തലവന്മാർ മത്സരിക്കുന്നു. എൻ.ഡി.എ സർക്കാരിന്റെ ഒത്താശയോടെയാണ് ഇതല്ലാം. തൊഴിൽസമയം 14 മണിക്കൂർവരെ നീളുകയാണ്. തൊഴിലാളികൾ അവകാശ പോരാട്ടത്തിലൂടെ നേടിയെടുത്ത എട്ടു മണിക്കൂർ ജോലി വ്യവസ്ഥ അട്ടിമറിക്കുകയാണ് ചെയ്യുന്നത്.

?​ സംഘടനയുടെ അടുത്ത ദൗത്യം.

 2026-ലെ നിയമസഭാ തിര‌ഞ്ഞെടുപ്പിലൂടെ കേരളത്തിൽ ഇടതു മുന്നണിക്ക് ഭരണത്തുടർച്ച ഉണ്ടാക്കുകയാണ് ഉടനെയുള്ള ദൗത്യം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളം. ഇവിടെ തൊഴിലാളി ക്ഷേമത്തിന് പ്രധാന്യം നൽകുന്ന സർക്കാരാണ് ഭരിക്കുന്നത്. രാജ്യത്തിനാകെ മാതൃകയാക്കാൻ കഴിയുന്ന തൊഴിലാളി നയമാണ് കേരളത്തിലേത്.