വിദേശത്ത് കടക്കാൻ സാദ്ധ്യത, റാപ്പർ വേടനെതിരെ ശക്തമായ അന്വേഷണം; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

Monday 11 August 2025 10:20 AM IST

കൊച്ചി: യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. വേടനെതിരെയുളള പരാതിയിൽ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് പൊലീസ് കൂടുതൽ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വേടനായി ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ഇതിനിടയിൽ വേടൻ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.

അടുത്തിടെ കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കേണ്ടതായിരുന്ന വേടന്റെ പരിപാടി മാറ്റിവച്ചിരുന്നു. സംഘാടകർക്ക് വേടനുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് പരിപാടി മാറ്റിവച്ചത്. കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. വേടന്റെ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സാക്ഷി മൊഴികൾ രേഖപ്പെടുത്തി. വേടന് വേണ്ടി അന്വേഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.

വേടനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം വേടൻ പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

2023 ജൂലായ് മുതൽ വേടൻ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. പിൻമാറ്റം തന്നെ മാനസികമായി തകർത്തെന്നും പലപ്പോഴായി വേടന് 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ​ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വേടൻ അന്ന് പ്രതികരിച്ചിരുന്നു.