സുരേഷ് ഗോപിയുടെ ഓഫീസില്‍ കരിയോയില്‍ ഒഴിച്ചു, തൃശൂരില്‍ സിപിഎം - ബിജെപി പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍

Tuesday 12 August 2025 9:26 PM IST

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിവാദത്തിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎം പ്രതിഷേധം. സുരേഷ് ഗോപി രാജി വയ്ക്കണമെന്ന ആവശ്യവുമായ ചേരൂരിലെ ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ബോര്‍ഡിന് നേരെ കരി ഓയില്‍ ഒഴിച്ചു. ഇതിന് മറുപടിയായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി എത്തി.

ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടയുകയും പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടന്നാണ് സിപിഎം പ്രവര്‍ത്തകന്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്. ബോര്‍ഡില്‍ ചെരുപ്പ് മാല അണിയിക്കാനുള്ള ഇയാളുടെ ശ്രമം തടഞ്ഞ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ജീപ്പില്‍ നിന്ന് സിപിഎം നേതാക്കള്‍ ഇയാളെ ഇറക്കിക്കൊണ്ട് പോയി.

ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ച് തടയുന്നതിനിടെ പൊലീസുമായി നേരിയതോതില്‍ ഉന്തും തള്ളുമുണ്ടായി. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ ജസ്റ്റിന് സെബാസ്റ്റ്യന് പരിക്കേറ്റു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ലെന്നും കട്ടതാണെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത പുള്ളിയായി സുരേഷ് ഗോപി മാറിയെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.

സിപിഎം നടപടിയെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു. മന്ത്രിയുടെ ഓഫീസിന് നേരെ ഉണ്ടായ സംഭവം ജനാധിപത്യവിരുദ്ധമാണെന്നും സുരേഷ് ഗോപിക്കെതിരെ വ്യാജ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നാളെ സംഭവത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.