ഭർത്താവ് അറിയാതെ ഗർഭച്ഛിദ്റം, ഭാര്യ പ്രതിക്കൂട്ടിൽ

Thursday 14 August 2025 12:17 AM IST

കൊച്ചി: ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയിൽ ഡോക്ടറായ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിലെ രണ്ടാം പ്രതി. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കളമശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത്. പെരുമ്പാവൂർ സ്വദേശിയായ ഷമീർ മുഹമ്മദാണ് പരാതിക്കാരൻ. അദ്ദേഹത്തിന്റെ ഭാര്യ, ഈരാറ്റുപേട്ട സ്വദേശിനിയും പെരുമ്പാവൂർ രായമംഗലം എഫ്.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറുമായ ഡോ. അഖിലബീഗമാണ് ഒന്നാം പ്രതി. 2020 സെ്ര്രപംബറിൽ നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിൽ വച്ചാണ് പരാതിക്കിടയാക്കിയ ഗർഭച്ഛിദ്രം നടന്നത്. തന്റെ അറിവില്ലാതെയാണ് ഭാര്യ ഗർഭച്ഛിദ്രം നടത്തിയതെന്നാണ് ഷമീർ മുഹമ്മദിന്റെ പരാതി.

 കോടതി ഉത്തരവിൽ കേസ് ഈ വിഷയത്തിൽ ഷമീർ മുഹമ്മദ് പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് അദ്ദേഹം കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂൺ 6നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നിൽ ദാമ്പത്യ പ്രശ്‌നങ്ങൾ ദാമ്പത്യ പ്രശ്‌നങ്ങളാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ് കരുതുന്നു. നാലര വർഷം മുൻപ് നടന്ന ഒരു സംഭവമായതിനാൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പരാതിക്കാരനായ ഷമീർ മുഹമ്മദിന്റെ മൊഴി രേഖപ്പെടുത്തി. പ്രതികളുടെ മൊഴികളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

ഡോക്ടർക്കെതിരെ പരാതി ജാമ്യമില്ലാത്ത കുറ്റത്തിന് കേസെടുത്തിട്ടുള്ള ഡോക്ടർ ജോലിയിൽ തുടരുന്നതിനെതിരെ പൊതുപ്രവർത്തകനായ പി.എം. ജുനൈദ്, മുഖ്യമന്ത്രിയ്ക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിന്മേൽ തൃക്കാക്കര എ.സി.പിയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിന് കളമശ്ശേരി എസ്.എച്ച്.ഒയെ ചുമതലപ്പെടുത്തി.