2,046 കോടി രൂപ മുത്തൂറ്റ് ഫിനാൻസിന് റെക്കാഡ് അറ്റാദായം

Thursday 14 August 2025 1:43 AM IST

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസ കണക്കിൽ 2,046 കോടി രൂപയുടെ റെക്കാഡ് അറ്റാദായം കൈവരിച്ച് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 90 ശതമാനത്തിന്റെ വ‍ർദ്ധനവാണ് കമ്പനി നേടിയത്. 1079 കോടി രൂപയായിരുന്നു അന്നത്തെ അറ്റാദായം. ആകെ വായ്പകൾ 37 ശതമാനം വാർഷിക വർദ്ധനയോടെ 1,33,938 കോടി രൂപയിലെത്തി. ഇതും റെക്കാഡാണ്. സംയോജിത ലാഭം 65 ശതമാനം വാർഷിക വർദ്ധനയോടെ 1,974 കോടി രൂപയിലെത്തി.

മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം വായ്പകൾ 42 ശതമാനം വർദ്ധിച്ച് 1,20,031 കോടി രൂപയിലെത്തി. സ്വർണ പണയ വായ്പകൾ 40 ശതമാനം വ‍ർദ്ധിച്ച് 1,13,194 കോടി രൂപയെന്ന ചരിത്രനേട്ടം സ്വന്തമാക്കി.

ത്രൈമാസത്തിലെ മറ്റുനേട്ടങ്ങൾ

വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു

പുതിയ 22 ബ്രാഞ്ചുകൾ ആരംഭിച്ചു

സംയോജിത വായ്പകളുടെ കാര്യത്തിൽ ശക്തമായ ചുവടുവെപ്പുകളോടെയാണ് മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിനു തുടക്കം കുറിച്ചത്. വേഗതയേറിയ സുഗമമായ രീതിയിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വായ്പ ലഭ്യമാക്കാൻ ഡിജിറ്റൽ ബിസിനസ് ശക്തമാക്കുകയാണ്.

ജോർജ്ജ് ജേക്കബ് മുത്തൂറ്റ്

ചെയർമാൻ

വായ്പകൾ വിതരണം ചെയ്യുന്നതിലും പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും ആരോഗ്യകരമായ മാർജിൻ നിലനിർത്തുന്നതിലും ശ്രദ്ധ പുല‍ർത്തിയുള്ള ദീ‍ർഘകാല പ്രവ‍ർത്തനത്തിന്റെ സാക്ഷ്യപത്രമാണ് ഈ വളർച്ച.

ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ്

മാനേജിംഗ് ഡയറക്ടർ