അയൽ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയെത്തുന്നു, വിഷാംശവും കൂടുതൽ

Thursday 14 August 2025 2:13 AM IST

കാളികാവ്: ഓണവിപണി ലക്ഷ്യമാക്കി പഴം,​ പച്ചക്കറികൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിത്തുടങ്ങി. അതേ സമയം ഇവയിൽ മിക്കവയിലും വിഷാംശം കൂടുതലാണ്. മണ്ണൂത്തി അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ എൻഡമോളജി വിഭാഗം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പുറത്തുനിന്നെത്തുന്ന പച്ചക്കറികളിൽ വലിയ തോതിൽ കീടനാശിനികളുടെ അംഗം കണ്ടെത്തിയത്.

ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്ന പച്ചക്കറികളിൽ നാടനായാലും വിദേശിയായാലും കീടനാശി തളിക്കാത്തതായി വളരെ കുറച്ച് ഐറ്റങ്ങൾ മാത്രമേയുള്ളു. വെണ്ട ,പയർ,പാവക്ക,വഴുതിന,തക്കാളി,കോവക്ക ,ചീര എന്നിവയിലാണ് കൂടുതൽ വിഷാംശം കണ്ടെത്തിയിട്ടുള്ളത്. ഇഞ്ചി,ചേമ്പ്,ചേന, മത്തൻ,​ എളവൻ എന്നിവയാണ് കൂടുതൽ സുരക്ഷിതം.

വിഷാംശം അടങ്ങിയ പഴ വർഗ്ഗങ്ങളുടെയും അവസ്ഥ ഒട്ടും ഭിന്നമല്ല.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മുന്തിരി,മാങ്ങ,പപ്പായ ,ഓറഞ്ച്,​ മുസമ്പി എന്നിവയിലും കീടനാശിനിയുടെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യത്തിന് കടുത്ത ഭീഷണി ഉയർത്തുന്ന ഏറെ മാരകമായ കീട നാശിനികളാണ് അടുത്ത കാലത്തായി ഉയോഗിക്കപ്പെടുന്നത്.വളർച്ചയെത്തിയ ചെടിയിൽ ഒറ്റ പ്രാവശ്യം തളിച്ചാൽ തന്നെ വിളവെടുപ്പ്കഴിയുന്നതുവരെ വീര്യം നിലനിൽക്കുന്നവയാണ് മിക്കതും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത ജൈവ കീടനാശിനിയെ കൃഷി വകുപ്പ് പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും അഭ്യന്തര കർഷകർ പോലും അത് ഉയോഗിക്കുന്നില്ല.

കൃഷി വകുപ്പിന്റെയും സർക്കാരിന്റെയും ഇടപെടലിലൂടെ മാരക കീടനാശിനി നിരോധിച്ചാൽ തന്നെ അതേ വസ്തു മറ്റൊരു പേരിൽ വിപണിയിലെത്തും.

കൂടുതലും പുറത്തുനിന്ന്

ഓണം പോലുള്ള വിശേഷ നാളുകളിൽ സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികളിൽ 65 ശതമാനവും വരുന്നത് പുറത്തു നിന്നാണ്.കേരളത്തിലെ സീസൺ കാലത്ത് തമിഴ് നാട്ടിലും കർണ്ണാടകയിലും കേരളത്തെ ലക്ഷ്യമാക്കിയാണ് കൃഷിയിറക്കുന്നത്.അതിനാൽ തന്നെ വളർച്ചയും ഭംഗിയും കൂട്ടുന്നതിന് കീടനാശിനി നിർബ്ബന്ധമാണ്.

ആഘോഷ വേളകളിലും മറ്റും ഉയോഗിക്കുന്നതിന് സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി വ്യാപിച്ചിട്ടുണ്ടെങ്കിലും ലക്ഷ്യത്തിന്റെ കാൽഭാഗമെത്തുന്നില്ല.