സ്ഥിരം വി.സി സെർച്ച് കമ്മിറ്റി, ഗവർണർ സമയം തേടി; കേസ് തിങ്കളാഴ്ച പരിഗണിക്കും

Friday 15 August 2025 12:28 AM IST

 ഐ.ഐ.ടി വിദഗ്ദ്ധരുൾപ്പെടെ ഗവർണറുടെ പട്ടികയിൽ

 സർക്കാരും പട്ടിക അറ്രോർണി ജനറലിന് കൈമാറണം

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ സ്ഥിരം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളെ ശുപാർശ ചെയ്യാൻ ഗവർണർ കൂടുതൽ സമയം തേടിയതോടെ കേസ് തിങ്കളാഴ്ച പരിഗണക്കാൻ സുപ്രീംകോടതി മാറ്റി.

ഇന്നലെ കേസ് പരിഗണിച്ചപ്പോൾ, ഐ.ഐ.ടികളിൽ നിന്നുള്ള വിദഗ്ദ്ധരെയടക്കം സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഗവർണർ ആർലേക്കർ തീരുമാനിച്ചതായി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി അറിയിച്ചു. 10 പേരുടെ പട്ടിക ഗവർണർ കൈമാറിയിട്ടുണ്ട്. പട്ടികയിലുള്ളവർ സന്നദ്ധരാണോയെന്ന് സ്ഥിരീകരിക്കണം. അതിനായി സമയം വേണം. ഇതോടെയാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ അറ്റോർണി ജനറലിന് കൈമാറാൻ സംസ്ഥാന സർക്കാരിനും കോടതി നിർദ്ദേശം നൽകി. 10 പേരുടെ പട്ടികയാണ് സർക്കാരും കൈമാറുന്നത്. ഇതും കൂടി സംയോജിപ്പിച്ച് അറ്റോർണി ജനറൽ പട്ടിക തയ്യാറാക്കി കോടതിക്ക് കൈമാറും. വി.സി നിയമനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ സമവായമുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീകോടതി നേരിട്ട് കമ്മിറ്രികൾ രൂപീകരിക്കുന്നത്. സർക്കാരും ഗവർണറും നാലു പേരുകൾ വീതം കൈമാറാനാണ് നിർദ്ദേശം.

യു.ജി.സി അംഗങ്ങളെ

തീരുമാനിച്ചു

സർക്കാരും ഗവർണറും ശുപാർശ ചെയ്യുന്നവരെ ഉൾപ്പെടുത്തി ഓരോ സർവകലാശാലയിലേക്കും അംഞ്ചംഗസമിതിയെയാണ് കോടതി നിയോഗിക്കുന്നത്. അഞ്ചിൽ ഒരാൾ യു.ജി.സി നോമിനേറ്റ് ചെയ്യുന്ന വ്യക്തിയായിരിക്കും. യു.ജി.സി ചെയ‌ർമാനുമായി സംസാരിച്ചെന്നും, നോമിനേറ്റ് ചെയ്യന്നവരുടെ പേരുകൾ തീരുമാനിച്ചെന്നും അറ്റോർണി ജനറൽ അറിയിച്ചു.