ക്ളീൻചിറ്റ് തള്ളി വിജിലൻസ് കോടതി , അജിത്തിനെ രക്ഷിക്കാൻ ആസൂത്രിത നീക്കം

Friday 15 August 2025 12:48 AM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ.ഡി.ജി.പി എം.ആർ.അജിത്‌കുമാറിന് ക്ലീൻചിറ്ര് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പ്രത്യേക വിജിലൻസ് കോടതി രൂക്ഷ വിമർശനത്തോടെ തള്ളി.

വിജിലൻസ് വകുപ്പിന്റെ തലവൻ മുഖ്യമന്ത്രിയാണെങ്കിലും അന്വേഷണത്തിൽ ഒരു ഘട്ടത്തിലും ഇടപെടാൻ കഴിയില്ല. സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണം. ശരിയായ ദിശയിൽ അന്വേഷിച്ചാലേ സത്യം പുറത്തുവരൂ.

ക്ലീൻചിറ്റ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചെന്ന വിജിലൻസിന്റെ പരാമർശത്തെയും കോടതി വിമർശിച്ചു. അന്വേഷണ റിപ്പോർട്ട് മറിച്ചായിരുന്നെങ്കിൽ ഭരണനേതൃത്വം അംഗീകരിക്കുമായിരുന്നോ എന്നും ചോദിച്ചു. നിയമസംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റവിമുക്തനാക്കുന്നതും. അതിൽ ഭരണത്തലവനോ രാഷ്ട്രീയക്കാർക്കോ ഇടപെടാനാവില്ല. അത്തരം അന്വേഷണം സ്വതന്ത്രവും നീതിപൂർണവുമാവില്ലെന്നും വിജിലൻസ് കോടതി ജഡ്ജി എം.മനോജ് പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥനെ ബോധപൂർവം രക്ഷിച്ചെടുക്കാനുള്ള വഴിവിട്ട നടപടികളാണ് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത്. അസാധാരണവും അപ്രതീക്ഷിതവുമായ നടപടികളായിരുന്നു ഉദ്യോഗസ്ഥന്റേത്. കേസ് എങ്ങനെയാണ് കീഴുദ്യോഗസ്ഥൻ അന്വേഷിക്കുന്നത്? മുതിർന്ന ഉദ്യോഗസ്ഥനെതിരെ തുല്യറാങ്കുള്ളയാളോ സീനിയറോ ആയിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്.

കുറ്റം ചെയ്തിട്ടുണ്ടോ എന്നു തീരുമാനിക്കേണ്ടത് നിയമപ്രമാണങ്ങളുടെ അടിസ്ഥാനത്തിലാവണം. രാഷ്ട്രീയഭരണ നേതൃത്വത്തിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാവരുത്.

പരാതിക്കാരെ കേൾക്കാനോ മൊഴിയെടുക്കാനോ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല. പരാതിക്കാരനായ നെയ്യാറ്റിൻകര നാഗരാജിൽ നിന്ന് 30ന് കോടതി നേരിട്ട് മൊഴിയെടുക്കും. നിയമത്തിന് മുന്നിൽ പാവപ്പെട്ടവരെന്നോ പണക്കാരനെന്നോ വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലെന്ന 1992ലെ ഭജൻലാൽ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് കോടതി ഉത്തരവ് ആരംഭിക്കുന്നത്.

ബിനാമി, കള്ളപ്പണ ഇടപാടിന്

തെളിവുണ്ടെന്ന് കോടതി

 ഭാര്യാസഹോദരൻ 22 ദിവസം മുൻപ് 34 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റ് 22 ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് അജിത് കുമാറിന് വിറ്റതിൽ ദുരൂഹതയുണ്ട്

 ആര് പണം നൽകിയിട്ടാണ് ഭാര്യാ സഹോദരൻ ഫ്‌ളാറ്റ് വാങ്ങിയതെന്ന് അന്വേഷിച്ചില്ല

 ബിനാമി നിരോധന നിയമവും കള്ളപ്പണ നിരോധന നിയമവും ചുമത്താനാവുന്ന തെളിവുകളുണ്ടായിട്ടും അന്വേഷിച്ചില്ല

അജിത്കുമാർ പറഞ്ഞത് മാത്രം വിശ്വസിച്ച് അന്വേഷണം പൂർത്തിയാക്കുകയായിരുന്നു. സത്യം അന്വേഷിക്കാൻ വിജിലൻസ് മുതിർന്നില്ല

അജിത്തിന്റെയും കുടുംബാംഗങ്ങളുടെയും വരവ് ചെലവ് പരിശോധിച്ചില്ല. ഭൂമിവിവരങ്ങൾ എല്ലാവർഷവും സർക്കാരിന് നൽകുന്നതും പരിശോധിച്ചില്ല

കുറ്റാരോപിതന്റെയും അദ്ദേഹത്തെ അനുകൂലിച്ചവരുടെയും മൊഴിയെടുക്കാനുള്ള ആവേശം പരാതിക്കാരനെ കേൾക്കാൻ വിജിലൻസ് കാട്ടിയില്ല

 നീതിയുക്തമായ അന്വേഷണമല്ലിത്. നടപടികൾ നിയമവിധേയമല്ലാത്തതിനാൽ റിപ്പോർട്ട് അംഗീകരിക്കാനാവില്ല

പരാതിക്കാരൻ ആരോപണം തെളിയിക്കാനുള്ള രേഖകൾ നൽകിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി

 അന്വേഷണ ഉദ്യോഗസ്ഥൻ അതിന് അവസരം നൽകിയില്ലല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം

എട്ടുകോടിയുടെ ഭൂസ്വത്ത് അജിത്തിനും ഭാര്യയ്ക്കും തൃശൂരിലും തിരുവനന്തപുരത്തുമായി ആറ് ആധാരങ്ങളിലായി 8കോടിയിലേറെ മൂല്യമുള്ള 80.21സെന്റ് ഭൂമിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കവടിയാറിലെ വീടിന്റെ നിർമ്മാണചെലവ് 3.58കോടിയാണ്. 1.5കോടി എസ്.ബി.ഐയിൽ വായ്പയുണ്ട്.