വീട്ടുകാർ രാത്രി അടുക്കളയിൽ എത്തിയപ്പോൾ അനക്കം, നോക്കിയപ്പോൾ സ്ലാബിനടിയിൽ പടുകൂറ്റൻ രാജവെമ്പാല
ഇരിട്ടി: അയ്യൻകുന്നിലെ വാണിയപ്പാറ തുടിമരത്ത് വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പുതുപ്പറമ്പിൽ ജോസിന്റെ വീടിന്റെ അടുക്കളയിൽ നിന്നാണ് മാർക്ക് പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ ചേർന്ന് പിടികൂടിയത്.
രാത്രിയിൽ അടുക്കളയിൽ അനക്കം കണ്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ഭീമൻ രാജവെമ്പാല മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. ഭയന്നുപോയ ഇവർ ഉടൻ മാർക്ക് പ്രവർത്തകരെ വിളിക്കുകയായിരുന്നു. ഇവർ എത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു. വനത്തോട് ചേർന്നുകിടക്കുന്ന പ്രദേശത്താണ് വീട്. അതിനാൽ പാമ്പ് വനത്തിൽ നിന്നായിരിക്കാം വീട്ടിനുള്ളിൽ കടന്നതെന്നാണ് കരുതുന്നത്.
ഫൈസൽ പിടികൂടുന്ന 89ാമത്തെ രാജവെമ്പാലയാണ് ഇത് .ഒരാഴ്ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കണ്ണൂരിൽ നിന്നും രാജവെമ്പാലയെ പിടികൂടുന്നത്. നേരത്തെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.
അടുത്തിടെ, കാസർകോട് മുള്ളേരിയയിൽ അടുക്കളയിൽ ആറടിയിലേറെ നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയിരുന്നു. രാത്രി ഏഴരയോടെ അടുക്കളയിൽ നിന്ന് അസാധാരണ ശബ്ദംകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുപ്പിനുതാഴെ അരിയും മറ്റുസാധനങ്ങളും സൂക്ഷിച്ചിരുന്ന പാത്രങ്ങൾക്കിടയിലാണ് പാമ്പിനെ കണ്ടത്.തുടർന്ന് ഏറെപണിപ്പെട്ട് പാത്രങ്ങൾ മാറ്റിയാണ് സർപ്പ വോളന്റിയർ പിടികൂടിയത്. മഴക്കാലമായതോടെ പാമ്പുകൾ വീട്ടിനുള്ളിൽ കയറുന്നത് പതിവാണ്. ഇതിൽ ഏറെയും മൂർഖനാണ്.