താമരശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒമ്പതുകാരി മരിച്ച സംഭവം; കുട്ടി കുളത്തിൽ കുളിക്കാറുണ്ടെന്ന് അയൽവാസി

Saturday 16 August 2025 10:33 AM IST

താമരശേരി: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച അനയ (ഒമ്പത്) വീടിനടുത്തുള്ള കുളത്തിൽ കുളിക്കാറുണ്ടായിരുന്നുവെന്ന് സമീപവാസി. രണ്ടാഴ്‌ച മുമ്പാണ് കുട്ടി അവസാനമായി കുളത്തിൽ വന്ന് കുളിച്ചതെന്നും അവർ പറഞ്ഞു. വെള്ളത്തിൽ ഒഴുക്ക് നിന്നാൽ, കുളിക്കരുതെന്ന് പറഞ്ഞ് കുട്ടികളെ തിരിച്ചയക്കാറുണ്ടെന്നും സമീപവാസി പറഞ്ഞു. നാട്ടുകാരെല്ലാം കുളിക്കുന്ന കുളമാണ്. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റും ഇവിടെ വരാറുണ്ട്. മഴക്കാലത്ത് മാത്രം വെള്ളം കെട്ടിനിൽക്കുന്ന കുളമാണിതെന്നും അവർ വ്യക്തമാക്കി.

താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മരിച്ചത്. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സയിലാണ്. ഇതോടെ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫ്‌ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.