ചിങ്ങമാസ പൂജകൾക്കായി ശബരിമലനട തുറന്നു
ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമലനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നിതെളിച്ചു. മാളികപ്പുറം മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു. സന്നിധാനത്തും മാളികപ്പുറത്തും ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്ന് മുതൽ പുലർച്ചെ 4.50ന് ദേവനെ പള്ളിയുണർത്തും. 5ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം. 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം.
ഇന്ന് രാവിലെ 7.30ന് ഉഷഃപൂജയ്ക്കു ശേഷം ശബരിമലയിലെ അടുത്ത ഒരുവർഷത്തേക്കുള്ള കീഴ്ശാന്തി നറുക്കെടുപ്പ് സോപാനത്ത് നടക്കും. ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ നേതൃത്വം നൽകും. രാവിലെ 9ന് പമ്പയിൽ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തി നറുക്കെടുപ്പ് നടക്കും. സന്നിധാനത്ത് നറുക്കെടുപ്പ് ചടങ്ങുകൾക്ക് ശേഷം ഉദയാസ്തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ. മാളികപ്പുറം ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ . പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നടയടയ്ക്കും. ഇന്നലെ വൈകിട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ.എ.അജികുമാർ, അഡ്വ.പി.ഡി.സന്തോഷ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു, പി.ആർ.ഒ അരുൺ എന്നിവർ സന്നിധാനത്ത് എത്തിയിരുന്നു.