കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
താമരശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയ ഇക്കഴിഞ്ഞ വ്യാഴാഴ്‌ച മരിച്ചിരുന്നു. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതോടെ മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്‌തിഷ്‌കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫ്‌ലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണസാദ്ധ്യതയുള്ള രോഗമാണിത്.
ജലാശയങ്ങളിൽ കുളിക്കരുതെന്ന് നിർദ്ദേശം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി ആനപ്പാറ പൊയിൽ അനയ മരിച്ച സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളിൽ കുളിക്കരുതെന്നാണ് നിർദ്ദേശം. ജലാശയങ്ങളിൽ അമീബിക് സാന്നിദ്ധ്യം ഉണ്ടാവാൻ സാദ്ധ്യത ഉള്ളതിനാലാണ് നിയന്ത്രണം.
രണ്ടാഴ്ച മുമ്പ് അനയ നീന്തൽ പരിശീലനം നടത്തിയ വീടിന് സമീപത്തെ കുളത്തിലെ വെള്ളത്തിന്റെ സാമ്പിളും കുട്ടിയുടെ വീട്ടിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയിലെ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധയ്ക്ക് അയയ്‌ക്കും. അനയ കുളിച്ച കുളത്തിൽ മുമ്പ് കുളിച്ച കുട്ടികളുടെ വിവരവും ആരോഗ്യവകുപ്പ് ശേഖരിച്ചുവരികയാണ്.