കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 പേർ പിടിയിൽ; കൂട്ടത്തിൽ കെഎസ്ആർടിസി, സ്കൂൾ ബസ് ഡ്രെെവർമാരും
കൊല്ലം: ഓപ്പറേഷൻ റെെഡറിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രെെവർമാർ പിടിയിൽ. കൊല്ലത്ത് സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ പരിശോധന. ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ പിടിയിലായത്.
ബ്രത്ത് അനലെെസർ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന.
കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസിലെ ഡ്രെെവറെയാണ് പിടികൂടിയത്. ചിന്നക്കട, താലൂക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയുടെ വിവരം ഡ്രെെവർമാർ വാട്സാപ്പ് ഗ്രൂപ്പ് വഴി കെെമാറിയതിനാൽ ചില ബസുകൾ വഴിയിൽ സർവീസ് നിർത്തിവച്ചതായും പരാതി ഉയരുന്നുണ്ട്.