റെയില്‍വേ മേല്‍പ്പാലം രണ്ട് മാസത്തിനകം പൂര്‍ത്തിയാകും; ഈ ജംഗ്ഷന്റെ രൂപവും ഭാവവും മാറും

Monday 18 August 2025 7:30 PM IST

തിരുവനന്തപുരം: ചിറയിന്‍കീഴ് റയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം 2 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനും റയില്‍വേയും സത്വര നടപടികള്‍ സ്വീകരിക്കണം.

ജില്ലാ കളക്ടര്‍ നിര്‍മ്മാണ പുരോഗതി നിരീക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മേല്‍പ്പാലം പണിയുടെ പേരില്‍ ഗതാഗതം തടഞ്ഞതോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കിലോമീറ്റര്‍ ചുറ്റേണ്ട അവസ്ഥയാണെന്ന പരാതിയിലാണ് നടപടി.

2020 ഒക്ടോബര്‍ 19 ന് മേല്‍പ്പാലത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് മേല്‍പ്പാല നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനും റെയില്‍വേക്കും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

നടപടികള്‍ക്ക് തടസം നേരിട്ടാല്‍ ജില്ലാ വികസന യോഗത്തില്‍ ഉന്നയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അഞ്ചുതെങ്ങ് സാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.