പി. കൃഷ്ണപിള്ള അനുസ്മരണത്തിന് ക്ഷണിച്ചില്ല, തനിച്ചെത്തി അഭിവാദ്യം അർപ്പിച്ച് ജി. സുധാകരൻ
ആലപ്പുഴ: പി.കൃഷ്ണപിള്ള അനുസ്‌മരണദിനത്തിൽ വലിയചുടുകാട്ടിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിപാടിയിലേക്ക് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരനെ ക്ഷണിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് അനുസ്മരണ പരിപാടി കഴിഞ്ഞതിന് പിന്നാലെ പുന്നപ്രയിലെ വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ ചുടുകാട്ടിലെത്തിയ ജി.സുധാകരൻ തനിച്ച് ആദരം അർപ്പിച്ചു. മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചശേഷം പുന്നപ്ര വയലാർ രക്തസാക്ഷി സ്തൂപത്തെ വലംവച്ചാണ് മടങ്ങിയത്. സി.പി.എം- സി.പി.ഐ സംയുക്ത പരിപാടി ഉദ്ഘാടനം ചെയ്തത് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമായിരുന്നു.
വി.എസിന് സുഖമില്ലാതായതിനുശേഷം താനായിരുന്നു പരിപാടിയുടെ ഉദ്ഘാടകനെന്നും ഇത്തവണ ക്ഷണമുണ്ടായില്ലെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലയിൽ പാർട്ടി അംഗത്വത്തിൽ സീനിയറാണ് ഞാൻ. 62 വർഷമായി പാർട്ടി അംഗമാണ്. പരിപാടി കഴിഞ്ഞവിവരം അറിഞ്ഞില്ല. എന്നെ വിളിച്ചില്ല. ഇവിടെ വന്ന് പ്രതിജ്‌ഞ പുതുക്കേണ്ടത് ആവശ്യമാണ്. പരിപാടിക്ക് വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കഴിഞ്ഞവർഷം വരെ ഞാനാണ് ഉദ്ഘാടനം ചെയ്‌തത്. പാർട്ടി അംഗമാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെ ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
അവഗണിക്കുന്നില്ല:
ജില്ലാ സെക്രട്ടറി
സംയുക്ത അനുസ്മരണ പരിപാടിയിൽ ഇരുപാർട്ടികളും സംസ്ഥാന സെന്ററുകളിൽ നിന്നുള്ള നേതാക്കളെയാണ് പങ്കെടുപ്പിക്കാറുള്ളതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ജി.സുധാകരൻ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നപ്പോൾ പങ്കെടുപ്പിച്ചിട്ടുണ്ട്. എം.വി.ഗോവിന്ദനാണ് പങ്കെടുക്കേണ്ടിയിരുന്നത്. അദ്ദേഹം ഡൽഹിയിൽ മറ്രൊരു പരിപാടിയിലായതിനാലാണ് എളമരം കരീമിനെ ചുമതലപ്പെടുത്തിയത്. പാർട്ടിയിൽ സുധാകരന് യാതൊരു അവഗണനയുമില്ല.
ജനാധിപത്യ അടിത്തറ തകർന്നു: എളമരം
രാജ്യത്ത് ജനാധിപത്യ മതനിരപേക്ഷ അടിത്തറ തകർന്നുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്രിയംഗം എളമരം കരീം പറഞ്ഞു. ആലപ്പുഴ വലിയ ചുടുകാട്ടിൽ പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 25 ശതമാനം കൂടി തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയപ്പോൾ ഒരുവാക്ക് മറുത്ത് പറയാൻ തന്റേടമില്ലാത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി.ദിവസേന പത്രങ്ങളിൽ ഇടതുമുന്നണിക്കെതിരായ ആക്രമണങ്ങളാണെന്നും ഇതിനെ എങ്ങനെ അതിജീവിക്കുമെന്നാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.വി.മോഹൻ റോയ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യുട്ടിവ് അംഗം കെ.പി രാജേന്ദ്രൻ, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത, മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി എസ്.സോളമൻ തുടങ്ങിയവർ പങ്കെടുത്തു.