'Who Cares' നിലപാടാണ് അയാള്‍ക്ക്; യുവ ജനപ്രതിനിധി ഹോട്ടലിലേക്ക് ക്ഷണിച്ചെന്ന് നടിയുടെ വെളിപ്പെടുത്തല്‍

Wednesday 20 August 2025 7:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു യുവ ജനപ്രതിനിധിക്കെതിരെ വെളിപ്പെടുത്തലുമായി പുതുമുഖ നടി രംഗത്ത്. റിനി ആന്‍ ജോര്‍ജാണ് യുവ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയാണ് ഇയാളുമായി പരിചയം. മൂന്നര വര്‍ഷം മുമ്പാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. അപ്പോള്‍ തന്നെ അത് വിലക്കുകയും ഇത്തരം രീതി തുടര്‍ന്നാല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും താക്കീത് നല്‍കിയതായും നടി പറയുന്നു.

കേരളത്തിലെ യുവ നേതാവ് മോശമായി പെരുമാറിയെന്ന് കൗമുദി മൂവീസ് യൂട്യൂബ് ചാനലിനോടാണ് നടി ആദ്യം വെളിപ്പെടുത്തിയത്. മറ്റ് മാദ്ധ്യമങ്ങള്‍ പിന്നാലെ ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു, തുടര്‍ന്ന് നടിയുടെ പ്രതികരണവും വന്നു.

എന്നാല്‍ പോയി പറയൂ എന്നാണ് യുവ നേതാവില്‍ നിന്ന് ലഭിച്ച മറുപടി. 'Who Cares' നിലപാടാണ് അയാള്‍ക്ക് ഇപ്പോഴും. എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മറ്റ് ശല്യമില്ലാത്തത് കൊണ്ട് മാത്രമാണ് പരാതിയുമായി പോകാത്തത്. ശല്യക്കാരനായ യുവ നേതാവിന്റെ പാര്‍ട്ടിയിലെ പല നേതാക്കളുമായും വളരെ നല്ല ബന്ധമാണുള്ളത്. ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി.

ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. എന്നാല്‍ അതിന് ശേഷവും അയാള്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയില്‍ കിട്ടി. മൂന്നര വര്‍ഷത്തിനുള്ളിലാണ് അയാള്‍ ജനപ്രതിനിധിയായതെന്നും റിനി പറയുന്നു. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.നേതാവിന്റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താന്‍ തയ്യാറല്ല.

ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളില്‍ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചു. പ്രമാദമായ പീഡനകേസുകളില്‍ ഉള്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാള്‍ ഉള്‍പ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം.- റിനി പറഞ്ഞു.