റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Thursday 21 August 2025 1:11 AM IST

മലപ്പുറം: റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. പൊതുമരാമത്ത് ചീഫ് എൻജിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ, പെരിന്തൽമണ്ണ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പൊതുജനങ്ങൾ പരാതി ഉന്നയിച്ചപ്പോൾ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥർ നൽകിയത്. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

റോഡ് പരിപാലനം സമയബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച റണ്ണിംഗ് കോൺട്രാക്ട് പദ്ധതി പ്രകാരം പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യസമയത്ത് നടപ്പാക്കാനുമാണ് ലക്ഷ്യമിട്ടത്. സംസ്ഥാനത്ത് 21,000 കിലോമീറ്ററോളം റോഡ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരുന്നുണ്ട്.

എന്നാൽ ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ ശ്രദ്ധയിൽപെട്ടു. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യസമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിംഗ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തി. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച കണ്ടെത്തിയത്. തുടർന്ന് ഇത് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ജനങ്ങൾക്ക് പരാതിപ്പെടാം

റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം തുടരും. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും പ്രധാന പങ്കുവഹിക്കാൻ കഴിയും.

റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ റോഡിൽ നീല ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പരാതികൾ അറിയിക്കാം.

എന്നിട്ടും നടപടി ഇണ്ടായില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ വീഴ്ച വരുത്തിയാൽ നടപടി തുടരുമെന്ന് മന്ത്രി അറിയിച്ചു.