''ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്, 'who cares' എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ടും കാര്യമില്ല''
കോഴിക്കോട്: സ്‌ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണിതെന്നും രാഷ്‌ട്രീയ പ്രസ്ഥാനം ഇതിനെതിരെ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. രാഷ്‌ട്രീയ മേഖലയ്‌ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 'who cares' മനോഭാവക്കാരോട് ധാർമികതയെക്കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും മന്ത്രി പറഞ്ഞു.
''പെൺകുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്ലീല സന്ദേശം അയക്കുന്നതും ഗുരുതര കാര്യമാണ്. യുവനേതാക്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യമാണിത്. ഉയർന്നുവരുന്ന ആരോപണങ്ങളിൽ നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട രാഷ്‌ട്രീയ പ്രസ്ഥാനമാണ്. പ്രസ്ഥാനത്തിനകത്താണ് അത്തരം നീക്കങ്ങൾ ഉണ്ടാകേണ്ടത്.
ധാർമികതയെക്കുറിച്ച് ഓരോ ആളുകൾക്കും ഉള്ള കോൺസപ്‌റ്റ് ആപേക്ഷികമാണ്. ഇതൊക്കെ അദ്ദേഹത്തിന് തോന്നണം. അത് തെറ്റാണെന്ന് തോന്നാത്ത നിലയിൽ എന്താണ് പറയുക. ആ പെൺകുട്ടി പറഞ്ഞത് പോലെ 'who cares' എന്ന മനോഭാവമുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ല. രാഷ്‌ട്രീയ മേഖലയ്‌ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന ആരോപണമാണിത് '' - മന്ത്രി ബിന്ദു പറഞ്ഞു.