ലുലുവിൽ 100 ലധികം ഗെയിമുകളുമായി ഫൺലാൻഡ്
കൊച്ചി: കുട്ടികൾക്കായി രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയയായ ഫൺലാൻഡ് നടൻ അർജുൻ അശോകൻ ഉദ്ഘാടനം ചെയ്തു. 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചി ലുലു മാളിലെ മൂന്നാം നിലയിലായി ഒരുക്കുന്ന ഫൺലാൻഡ് ഉദ്ഘാടനത്തിന് ഭാര്യ നികിതയ്‌ക്കും മകൾ ആൻവിക്കുമൊപ്പമാണ് താരം എത്തിയത്. നൂറിലധികം ഗെയിം ആക്ടിവിറ്റികളും ഗെയിം സോണും ഫൺലാൻഡിലുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റിലും മറ്റു സ്റ്റോറുകളിലും ഷോപ്പിംഗിനെത്തുന്നവർക്ക് കുട്ടികളെ ഫൺലാൻഡിൽ സ്വതന്ത്രമായും സുരക്ഷിതമായും കളിക്കാൻ വിടാം.
അഞ്ച് നിലകളിലെ ഫൺലാൻഡിന്റെ ഗ്രൗണ്ട് ഫ്ളോറിൽ മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്കായി കിഡ്സ് സോണാണ്. നാല് നിലകളിലെ സൂപ്പർ ഫൺ ഏരിയയിൽ 99 മുതൽ 155 സെന്റീമിറ്ററിനുള്ളിൽ ഉയരമുള്ള കുട്ടികൾക്കുള്ള കളിയിടമാണ്. സ്‌പൈഡർ വെബ്, പത്തിലധികം സ്ലൈഡുകൾ, കുട്ടികൾക്കായുള്ള സ്പേസ് ഷിപ്പ്, വിവിധ ഗെയിം ആൻഡ് ആക്ടിവിറ്റി സോണുകൾ, മ്യൂസിക്കൽ ഇൻസ്ട്രുമെൻസ്, ബാസ്‌ക്കറ്റ് ബോൾ, ബോളിംഗ്, ഹാമർ, ഫയറിംഗ്, റോപ്പ് ക്ളൈമ്പിംഗ് തുടങ്ങി പലവിധത്തിലുള്ള ഗെയിമുകളും ഒരുങ്ങുന്നു. ലുലു ഫൺ ട്യൂറയുടെ ഗെയിം കാർഡ് ഉപയോഗിച്ചും റീചാർജ് ചെയ്തും ഫൺലാൻഡിൽ പ്രവേശിക്കാം. ഒരുമണിക്കൂറാണ് ഫൺലാൻഡിലെ പ്രവേശന പരിധി.
കൊച്ചി ലുലു റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ സുധീഷ് നായർ, ഫൺട്യൂറ ഇന്ത്യ ജനറൽ മാനേജർ അംബികാപതി, കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ് , ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ എന്നിവർ പങ്കെടുത്തു.