വാഴൂർ സോമൻ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: പീരുമേട് എം.എൽ.എയും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമൻ (72) ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന വയനാട്, ഇടുക്കി റവന്യു അസംബ്ലിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് എം.എൽ.എ കുഴഞ്ഞുവീണത്. മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ തൊട്ടടുത്തുള്ള ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭൗതികശരീരം വൈകിട്ട് ഏഴു മുതൽ എം.എൻ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ചു. രാത്രി 8ന് മൃതദേഹം വണ്ടിപ്പെരിയാറിലെ വസതിയിലേക്കു കൊണ്ടുപോയി.
ഇന്നു രാവിലെ എട്ടിന് വാളാർഡിയിലുള്ള വീട്ടിൽ പൊതുദർശനം. 10ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനം. എ.ഐ.ടി.യു.സി നേതാവായിരുന്ന എസ്.കെ.ആനന്ദന്റെ പാമ്പനാറിലുള്ള സ്മൃതികുടീരത്തിനു സമീപം വൈകിട്ട് നാലിന് സംസ്കാരം നടക്കും. പരേതന്റെ ആഗ്രഹപ്രകാരമാണിത്.
ഭാര്യ: ബിന്ദു സോമൻ വണ്ടിപ്പെരിയാർ താഴത്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സോബിൻ സോമൻ (സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം), സോബിത്ത് സോമൻ (മാതൃഭൂമി, കോഴിക്കോട്). മരുമകൾ: പൂജിത കരുനാഗപ്പള്ളി നമ്പാര് അയ്യത്ത് കുടുംബാംഗം.
('വല്ലായ്മ തോന്നുന്നു, എന്നെ ഒന്നു പിടിക്കണം" പേജ്- 12)