വിലയിടിഞ്ഞ് നേന്ത്രക്കായ; വൻനഷ്ടം നേരിട്ട് കർഷകർ
കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ
വടക്കഞ്ചേരി: ഓണം മുന്നിൽകണ്ട് നേന്ത്രവാഴ കൃഷി ചെയ്തവർ വില തകർച്ചയെ തുടർന്ന് വൻ സാമ്പത്തിക നഷ്ടത്തിലേക്ക്. ഉല്പാദനം വർധിച്ചതും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കേരളത്തിലേക്കുള്ള നേന്ത്രക്കായ ഇറക്കുമതിയുമാണ് കർഷകർക്ക് വിനയായത്. കഴിഞ്ഞ ഓണക്കാലത്ത് ഒരു കിലോ നേന്ത്രക്കായയ്ക്ക് കർഷകർക്ക് 60-65 രൂപ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ മുന്തിയ ഇനം നേന്ത്രക്കായ ഒരു കിലോയ്ക്ക് 35 രൂപയ്ക്കാണ് കർഷകരിൽ നിന്നും വ്യാപാരികൾ ശേഖരിക്കുന്നത്. ചില ദിവസങ്ങളിൽ ഈ വിലയ്ക്കും വാങ്ങാൻ വ്യാപാരികൾ തയാറാകുന്നില്ല. അമിതകൂലി നൽകി നഷ്ടം സഹിച്ച് പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് വാഴകൃഷി നടത്തി വിളവെടുപ്പ് തുടങ്ങിയപ്പോൾ നേന്ത്രക്കായക്ക് ഉല്പാദന ചെലവ് പോലും ലഭിക്കാതായതോടെ കർഷകർ വൻ സാമ്പത്തിക പ്രതിസന്ധിയിലായി. കനത്ത കാറ്റിലും മഴയിലും വൻതോതിൽ നേന്ത്രവാഴ കൃഷി നശിച്ചിരുന്നു. ഇതിനു പുറമെയാണ് വിലയിടിവും വില്ലനായത്. ഓണനാളുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തേക്കുള്ള നേന്ത്രക്കായയുടെ വരവ് തുടങ്ങിയാൽ നിലവിൽ ഇന്ന് കിട്ടുന്ന വില പോലും ലഭിക്കില്ലെന്നും കർഷകർ ഭയക്കുന്നു. കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വയ്ക്കുന്നത്. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷി നടത്തുന്നവരാണ് ഭൂരിപക്ഷവും. നേന്ത്രക്കായ വാങ്ങാൻ ആളില്ലാതായതിനെ തുടർന്ന് നേന്ത്രക്കുലകൾ മലയോര ഗ്രാമങ്ങളിലെ റോഡരികിൽ കൂട്ടിയിട്ട് തുച്ഛമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് വില്പന നടത്തുന്നവരുമുണ്ട്. അതേ സമയം കർഷകരിൽ നിന്നും 35 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ നേന്ത്രപ്പഴത്തിന് 55-60 രൂപയ്ക്കും മുകളിലാണ് വ്യാപാരികൾ വില്ക്കുന്നത്.