13 ഇനങ്ങള്‍, ലാഭം 572 രൂപ; ഓണത്തിന് മലയാളികള്‍ക്ക് സര്‍ക്കാരിന്റെ സമ്മാനം

Saturday 23 August 2025 12:16 AM IST

സബ്സിഡിയോടെ 13 ഇനങ്ങള്‍, ഓണം വിപണി 26 മുതല്‍, 1800 ഓണച്ചന്തകള്‍

കൊച്ചി: സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ഓണം വിപണി 26ന് ആരംഭിക്കും. സെപ്തംബര്‍ നാലുവരെയാണ് വിപണി. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി-എസ്.ടി സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ 1,800 പ്രത്യേക വിപണന കേന്ദ്രങ്ങളാണുള്ളത്. സബ്സിഡി, നോണ്‍ സബ്സിഡി ഇനങ്ങളിലായി 300 കോടി രൂപയാണ് വില്‍പ്പന ലക്ഷ്യം.

പൊതുമാര്‍ക്കറ്റിനേക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ വിലക്കുറവുള്ള 13 ഇനങ്ങളോടൊപ്പം സബ്‌സിഡി ഇല്ലാതെ പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കും. സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ

ലിറ്ററിന് 349രൂപയ്ക്ക് ലഭ്യമാക്കും.

13 ഇനങ്ങളും കിലോ വിലയും (പൊതു വിപണിയിലെ വില രൂപയില്‍)

* ജയ അരി: 33 (47) * കുറുവ അരി: 33 (47) * കുത്തരി: 33 (47) * പച്ചരി: 29 (42) * പഞ്ചസാര: 34 (45) * ചെറുപയര്‍: 90 (127) * വന്‍കടല: 65 (110) * ഉഴുന്ന്: 90 (126) * വന്‍പയര്‍: 70 (99) * തുവരപ്പരിപ്പ്: 93 (130) * മുളക്: 115 (176) * മല്ലി (500 ഗ്രാം): 40.95 (59) * വെളിച്ചെണ്ണ (ലിറ്റര്‍): 349 (510)

* ആകെ സബ്സിഡി നിരക്ക്: 1270.10(കിറ്റൊന്നിന്)

* പൊതുവിപണി വില: 1843

* വ്യത്യാസം: 572.9