കണ്ണൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി ജിജേഷ് മരിച്ചു

Saturday 23 August 2025 8:33 AM IST

കണ്ണൂർ: കുറ്റ്യാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിജേഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുക്കാനിരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ജിജേഷ് തീകൊളുത്തിയ ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ (39) മരിച്ചത്. ബുധനാഴ്‌ചയായിരുന്നു ഇയാൾ പ്രവീണയ്‌ക്കെതിരെ ആക്രമണം നടത്തിയത്. അജീഷിന്റെ അച്ഛൻ അച്യുതനും അമ്മ സുശീലയും പ്രവീണയും മകൾ ശിവദയും താമസിക്കുന്ന വാടകവീട്ടിലാണ് സംഭവം നടന്നത്. അജീഷ് വിദേശത്താണ്. വീടിന്റെ മുന്നിലിരിക്കുകയായിരുന്ന അച്യുതനോട് വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് അകത്തുകയറി അടുക്കള ഭാഗത്തേക്ക് കടന്ന ജിജേഷ് പ്രവീണയെ തീ കൊളുത്തുകയായിരുന്നു.

നിലവിളി കേട്ടെത്തിയ അയൽവാസികളാണ് അടുക്കള ഭാഗത്തെ വർക്ക് ഏരിയയിൽ പൊള്ളലേറ്റ നിലയിൽ ഇരുവരെയും കണ്ടത്. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ദീർഘകാലമായി സുഹൃത്തുക്കളായിരുന്ന പ്രവീണയും ജിജേഷും അടുത്തിടെയാണ് അകന്നത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.