പൂക്കളും പച്ചക്കറിയുമായി കുടുംബശ്രീയുടെ ഓണം, നിറപ്പൊലിമയും ഓണക്കനിയും

Sunday 24 August 2025 12:17 AM IST

പത്തനംതിട്ട : ഓണവിപണിയിൽ പൂക്കളെത്തിക്കാൻ നിറപ്പൊലിമയും വിഷരഹിത പച്ചക്കറികൾക്കായി ഓണക്കനിയും പദ്ധതികളുമായി കുടുംബശ്രീ. വിഷമില്ലാത്ത പച്ചക്കറികളും പൂക്കളത്തിലേക്കുള്ള പൂക്കളും മലയാള നാട്ടിൽ ഉത്പാദിപ്പിക്കുന്നതിലൂടെ കുടുംബശ്രീയുടെ കർഷക വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കി എന്നതും പദ്ധതിയുടെ നേട്ടമാവുകയാണ്.

ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിയാണ് വൻതോതിൽ 'നിറപ്പൊലിമ' പദ്ധതിയിൽ ജില്ലയിൽ കൃഷി ചെയ്തത്. കർഷകർക്ക് ഉത്പാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ പരിശീലനം കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. കൃഷിവകുപ്പിന്റെ സാങ്കേതിക സഹായവും കുടുംബശ്രീ മുഖേന ലഭ്യമാക്കി.

സ്‌കൂളുകൾ ,കോളേജുകൾ ,ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, കുടുംബശ്രീ വിപണന മേളകൾ,ഓണച്ചന്തകൾ എന്നിവ മുഖേനയാണ് വിപണനം നടത്തുന്നത്.

വിഷമുക്ത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ഓണക്കനി തീവ്ര കാർഷികപദ്ധതി നടപ്പാക്കുന്നത്. ഓണക്കനി എന്നാണു പേരെങ്കിലും തുടർപദ്ധതിയാണിത്.

പയർ ,പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, ചേന , ചേമ്പ്, വെള്ളരി,മത്തൻ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്.

കുടുംബശ്രീ ഉപജീവന പദ്ധതിയിൽ ഓണം കുടുംബശ്രീയോടൊപ്പം ആശയത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓണക്കനി പദ്ധതി

8 ബ്ലോക്കുകളിൽ 466.35 ഏക്കറിൽ,

സംഘകൃഷി ഗ്രൂപ്പുകൾ : 592.

നിറപ്പൊലിമ പദ്ധതി

പൂക്കൃഷി ചെയ്യുന്നത് : 68.78 ഏക്കറിൽ,

കർഷകസംഘങ്ങൾ : 175

പൂക്കൾ ആവശ്യമുള്ളവർ ബന്ധപ്പെടുക : 8848894279