തർക്കത്തിനൊടുവിൽ ജീവനൊടുക്കൽ, കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയത് ആത്മഹത്യ തന്നെയെന്ന് പൊലീസ്

Sunday 24 August 2025 8:25 AM IST

ഇടുക്കി: ഉടുമ്പന്നൂർ മനയ്ക്കത്തണ്ടിൽ വാടക വീട്ടിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇരുവരും തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. തർക്കത്തെത്തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പാറത്തോട് സ്വദേശികളായ മണിയനാനിക്കൽ വീട്ടിൽ ശിവഘോഷ് (20) ഇഞ്ച പ്ലാക്കൽ വീട്ടിൽ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ശിവഘോഷിനെ കാണാനെത്തിയ സുഹൃത്ത് ആദർശാണ് യുവാവിനെ മുറിയിലെ ഫാനിൽ തുണി ഉപയോഗിച്ച് തൂങ്ങിയ നിലയിൽ ആദ്യം കാണുന്നത്. ഉടൻ ആദർശ് തുണിമുറിച്ച് ശിവഘോഷിനെ താഴെയിറക്കി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശിവഘോഷ് വാഴക്കുളത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി നാലാം വർഷ വിദ്യാർത്ഥിയാണ്. മീനാക്ഷി മൂവാറ്റുപുഴയിലെ സ്വകാര്യ കോളേജിലെ ടി.ടി.സി വിദ്യാർത്ഥിയും. ശിവഘോഷും കുടുംബവും രണ്ട് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. ഈ വീട്ടിൽ പലപ്പോഴും പെൺകുട്ടി സന്ദർശനം നടത്തിയിരുന്നതായാണ് വിവരം.

സംഭവസമയം ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശിവഘോഷിന്റെ അച്ഛനും അമ്മയും ജോലിയ്ക്കും സഹോദരി സ്കൂളിലും പോയിരിക്കുകയായിരുന്നു. ശിവഘോഷും മീനാക്ഷിയും തമ്മിൽ കുറച്ച് ദിവസമായി തർക്കമുണ്ടായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ മീനാക്ഷി കിടപ്പുമുറിയിലേയ്ക്ക് പോയി വാതിലടച്ചു. തുടർന്ന് മുറിക്കുള്ളിലെ ശുചിമുറിയിലെ ജനലിൽ ഷാൾ കുരുക്കി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന ശിവഘോഷ് കുരുക്കഴിച്ച് മീനാക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അനക്കമില്ലെന്ന് കണ്ടതോടെ തൊട്ടടുത്ത മുറിയിലെ ഫാനിൽ ഷാൾ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ശിവഘോഷിന്റെ പോസ്റ്റുമോർട്ടം തൊടുപുഴ ജില്ലാ ആശുപത്രിയിലും മീനാക്ഷിയുടേത് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് നടന്നത്. ശിവഘോഷിന്റെ മൃതദേഹം കൊന്നത്തടിയിലെ വീട്ടുവളപ്പിലും മീനാക്ഷിയുടെ മൃതദേഹം പാറത്തോട് വീട്ടുവളപ്പിലും സംസ്‌കരിച്ചു.