'ഓമനിച്ച് വളർത്തിയ മകൾ പോലും ഇന്നെനിക്ക് അന്യ,​ അവർക്ക് ഞാൻ വെറുക്കപ്പെട്ടവൻ' ; വെളിപ്പെടുത്തി കൊല്ലം തുളസി

Sunday 24 August 2025 8:42 PM IST

കൊല്ലം: ഭാര്യയാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ ഒരിക്കൽ താൻ ഗാന്ധി ഭവനിൽ അന്തേവാസിയായി മാറിയെന്ന് നടൻ കൊല്ലം തുളസിയുടെ വെളിപ്പെടുത്തൽ. ഗനാധി ഭവനിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പലർക്കും അറിയാത്തൊരു കാര്യമുണ്ട്. ഞാൻ ഇവിടുത്തെ അന്തേവാസിയായിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോൾ ആറുമാസം ഇവിടെ വന്നു കിടന്നു ഞാൻ. ഭാര്യയും മക്കളുമൊക്കെ എന്നെ ഉപേക്ഷിച്ചപ്പോൾ, അവരാൽ തിരസ്‌കരിക്കപ്പെട്ടപ്പോൾ ഒറ്റപ്പെട്ട സമയത്താണ് ഞാൻ ഇവിടെ അഭയം തേടിയത്. ഓമനിച്ച് വളർത്തിയ മകൾ പോലും ഇന്ന് എനിക്ക് അന്യയാണ്. അവൾ വലിയ എഞ്ചിനീയർ ആണ്. മരുമകൻ ഡോക്ടറാണ്. അവർ ഓസ്‌ട്രേലിയയിൽ സെറ്റിൽ ആണ്. പക്ഷെ ഫോണിൽ വിളിക്കുക പോലുമില്ല. അവർക്ക് ഞാൻ വെറുക്കപ്പെട്ടവനാണ് എന്നാണ് കൊല്ലം തുളസി പറയുന്നത്.

നടി ലൗലിയെക്കുറിച്ചും പ്രസംഗത്തിനിടെ കൊല്ലം തുളസി സംസാരിച്ചു. എന്റെ കൂടെ അഭിനയിച്ചിട്ടുള്ള നടിയാണ് ലൗലി. ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. ഇപ്പോൾ അവർക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്ന് ഭർത്താവും മക്കളും പറഞ്ഞു. പക്ഷെ ലൗലിയ്ക്ക് അമ്മയെ വിട്ടു പിരിയാൻ വയ്യ. മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അമ്മയെ കൊണ്ടു കളയാൻ ലൗലിയ്ക്ക് കഴിഞ്ഞില്ലെന്നും കൊല്ലം തുളസി പറയുന്നു.ഇതാണ് മനുഷ്യന്റെ അവസ്ഥ. ഒരു പിടി നമ്മുടെ കയ്യിൽ വേണം. ഏത് സമയത്താണ് എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ഇത് നമുക്കെല്ലാം ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.