മഹിള സാഹസ് കേരള യാത്രയ്ക്ക് സ്വീകരണം, സ്ത്രീ ചൂഷകരെ വേർതിരിവില്ലാതെ എതിർക്കണം: ജെബി മേത്തർ എം.പി

Monday 25 August 2025 12:53 AM IST

കോഴഞ്ചേരി : സ്ത്രീ ചൂഷകരെ വേർതിരിവില്ലാതെ എതിർക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി അഭിപ്രായപ്പെട്ടു. മഹിള സാഹസ് കേരള യാത്രയ്ക്ക് നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സി.പി.എമ്മും ഇടതുപക്ഷ ഗവൺമെന്റും തരം നോക്കി നിലപാട് മാറ്റുകയാണ്. സ്ത്രീ ചൂഷകർ തങ്ങളുടെ ആളുകളെങ്കിൽ പാർട്ടി കോടതിയിൽ അന്വേഷണം മതി എന്ന നിലപാടാണ് സി.പി.എമ്മിന്. അത്തരമൊരു നിലപാട് മഹിള കോൺഗ്രസിന് ഇല്ല. സി.പി.എം എം എൽ എമാർക്കെതിരെ ആരോപണങ്ങൾ ഉണ്ടായപ്പോഴും സ്വീകരിച്ച നിലപാട് ചൂഷകർക്ക് സംരക്ഷണം നൽകുന്നതായിരുന്നു. അത്തരമൊരു സമീപനം മഹിള കോൺഗ്രസിനില്ലെന്നും അവർ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിന്റെ പ്രശ്‌നത്തിൽ കോൺഗ്രസ് ഉചിതവും വ്യക്തവുമായ നിലപാട് സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

ഇലന്തൂർ, നാരങ്ങാനം, കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുല്ലാട്, ഇരവിപേരൂർ, ഓതറ, ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, പന്തളം, കുളനട, തെക്കേക്കര, കുരമ്പാല എന്നീ മണ്ഡലങ്ങളിൽ സ്വീകരണം നടന്നു. ആന്റോ ആന്റണി എം.പി, കെ പി സി സി ജനറൽ സെക്രട്ടറിമാരായ പഴംകുളം മധു, എം.എം.നസീർ, രമ്യഹരിദാസ്, ശിവദാസൻനായർ, മാലേത്ത് സരളാദേവി, അനീഷ് വരിക്കണ്ണാമല എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, സംസ്ഥാന ഭാരവാഹികളായ ആർ.ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, എൽ.അനിത, ലാലി ജോൺ,സുധാനായർ, സുജ ജോൺ, മഞ്ജു വിശ്വനാഥ്, വിബിത ബാബു, ആശാ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.