വിലക്കയറ്റവും കരിഞ്ചന്തയും തടയാൻ പരിശോധന
കോഴിക്കോട്: ഓണക്കാലത്തെ വിലക്കയറ്റവും കരിഞ്ചന്തയും തടയാൻ സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കോഴിക്കോട് താലൂക്കിലെ കുന്ദമംഗലം, പടനിലം, ചൂലാംവയൽ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മുദ്ര പതിക്കാത്ത ത്രാസ് ഉപയോഗിച്ചതായി കണ്ടെത്തിയ മൂന്ന് കടകളിൽ നിന്നായി 6000 രൂപ പിഴ ഈടാക്കി. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത നാല് കടകൾക്കും ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാത്ത രണ്ട് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ ജോജി സഖറിയ, റേഷനിംഗ് ഇൻസെക്ടർമാരായ കെ പി ബൈജു, സി വിനോദ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ വി സുദീപ്, ഇൻസ്പെക്റ്റിംഗ് അസി. ഇ ഗിരീഷ് കുമാർ, സി.കെ പ്രിനീഷ്, ഭക്ഷ്യസുരക്ഷാ ഓഫീസർ എ.പി അനു എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ജോജി സഖറിയ അറിയിച്ചു.