കെ.എസ്.ഐ.ഇ മികച്ച പൊതുമേഖലാ സ്ഥാപനം
തിരുവനന്തപുരം: മികച്ച പൊതുമേഖലാ സ്ഥാപനത്തിന് വ്യവസായ വാണിജ്യ വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെ.എസ്.ഐ.ഇ) ലഭിച്ചു. 50 കോടിക്കും 100 കോടിക്കും ഇടയിൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ വിഭാഗത്തിൽ,2024-25 കാലയളവിലെ പ്രകടനത്തിനാണിത്.
സർക്കാർ മാനദണ്ഡങ്ങളനുസരിച്ച് ബോർഡ് ഒഫ് പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷനാണ് (ബി.പി.ടി)പ്രകടനം വിലയിരുത്തിയത്.
2024- 25 സാമ്പത്തിക വർഷത്തിൽ കെ.എസ്.ഐ.ഇ എട്ട് കോടി രൂപ ലാഭം നേടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വ്യവസായ സാദ്ധ്യതകളും തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്തിയ ഒരേയൊരു പൊതുമേഖലാ സ്ഥാപനവും കെ.എസ്.ഐ.ഇ ആണ്. ഉത്പാദന സേവനമേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കെ.എസ്.ഐ.ഇ ആരംഭിച്ചെന്ന് കമ്പനി എം.ഡി ഡോ. ബി. ശ്രീകുമാർ അറിയിച്ചു.1973 മുതൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്.കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ കാർഗോ പ്രവർത്തനങ്ങൾ,കോഴിക്കോട്ടെ കേരള സോപ്പ്സ്,കളമശ്ശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ എന്നിവയാണ് കെ.എസ്.ഐ.ഇയുടെ പ്രധാന പ്രവർത്തന മേഖലകൾ.