സ്കിൽ കേരള ഗ്ലോബൽ ഉച്ചകോടി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Thursday 28 August 2025 1:40 AM IST

തിരുവനന്തപുരം: നൈപുണ്യ വികസനത്തിലൂടെ കേരളത്തെ മാനവവിഭവശേഷിയുടെ ആഗോള ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ.ഡിസ്ക് ) സംഘടിപ്പിക്കുന്ന സ്‌കിൽ കേരള ഗ്ലോബൽ സമ്മിറ്റ് 29, 30 തീയതികളിലായി കൊച്ചിയിൽ നടക്കും.

വിദ്യാഭ്യാസം, തൊഴിൽ, ഭാവിയിലെ നൈപുണ്യ വികസനം എന്നീ വിഷയങ്ങളിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സുപ്രധാന ചർച്ചകൾ നടക്കും. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ 29ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും.

സാക്ഷരത, ആരോഗ്യം, മനുഷ്യവികസനം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങൾ കൊണ്ട് കേരളം ലോകത്തിനു തന്നെ മാതൃകയാണ്. ഈ നേട്ടങ്ങളുടെ തുടർച്ചയായി, സംസ്ഥാനത്തെ യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, യുവജനങ്ങളെ അതിന് പ്രാപ്തരാക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായി, കരിയർ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ, കേരള ടാലന്റ് റിപ്പോർട്ട് 2025 പുറത്തിറക്കും. കേരളത്തിലെ യുവജനങ്ങളുടെ ശേഷി, തൊഴിൽപരമായ പുതിയ പ്രവണതകൾ, ആഗോള തൊഴിൽ വിപണിയിലെ സാദ്ധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ റിപ്പോർട്ട്.

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ് മുൻ സി.ഇ.ഒ), സന്തോഷ് മാത്യു (ഗേറ്റ്സ് ഫൗണ്ടേഷൻ), റൈമണ്ട് ക്ലെയ്ൻ (ഐ.എൻ.സി.ഐ.ടി സ്ഥാപക സി.ഇ.ഒ), ടോം ബ്യൂവിക് (യുകെ), മേഗൻ ലിലി (ജോബ്സ് ആൻഡ് സ്‌കിൽസ് ഓസ്‌ട്രേലിയ) എന്നിവരുൾപ്പെടെ നിരവധി ദേശീയഅന്തർദേശീയ വിദഗ്ധർ പങ്കെടുക്കും.