ജലജ് പോകുന്നു,
തിരുവനന്തപുരം : ഒരുപതിറ്റാണ്ടോളമായി കേരള രഞ്ജി ട്രോഫി ടീമിന്റെ അഭിവാജ്യഘടകമായിരുന്ന മദ്ധ്യപ്രദേശിന്റെ ആൾറൗണ്ടർ ജലജ് സക്സേന അടുത്ത സീസണിൽ കേരളത്തിനായി കളിക്കാനുണ്ടാവില്ല. വ്യക്തപരമായ കാരണങ്ങളാൽ പിന്മാറുന്നുവെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനെ ജലജ് അറിയിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കൾക്കൊപ്പം നിൽക്കാനാണ് ഈ തീരുമാനമെന്ന് ജലജ് അറിയിച്ചതായി കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു. എന്നാൽ അടുത്ത സീസണിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി ജലജ് കളിക്കുമെന്നാണ് താരവുമായി അടുത്ത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കെ.സി.എയിൽ നിന്ന് ജലജ് എൻ.ഒ.സി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.ഇപ്പോൾ കെ.സി.എല്ളിൽ ആലപ്പി റിപ്പിൾസിനായി കളിക്കുന്ന ജലജ് അതുകഴിഞ്ഞ് മടങ്ങും.
2016ൽ കേരള ടീമിൽ അതിഥിതാരമായെത്തിയ ജലജ് 58 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികളും പത്ത് അർദ്ധ സെഞ്ച്വറികളുമടക്കം 2252 റൺസും 269 വിക്കറ്റുകളും നേടി.23 തവണ അഞ്ചുവിക്കറ്റ് നേട്ടം. 11 വർഷം മദ്ധ്യപ്രദേശിനായും കളിച്ച ഈ സ്പിൻ ആൾറൗണ്ടർ ആകെ 150 ഫസ്റ്റ് ക്ളാസ് മത്സരങ്ങളിൽ നിന്ന് 14സെഞ്ച്വറികളും 54 അർദ്ധസെഞ്ച്വറികളും ഉൾപ്പടെ 7060 റൺസും 484 വിക്കറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരളത്തെ രഞ്ജി റണ്ണേഴ്സ് അപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
സർവാതെ പോയി
കഴിഞ്ഞ സീസണിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച ആദിത്യ സർവാതെ ഈ സീസണിൽ കേരളം വിട്ടു. ഛത്തിസ്ഗഡിനായാണ് സർവാതെ ഇനി കളിക്കുക.