ഷാഫി പറമ്പിലിനെ വഴിയിൽ തടഞ്ഞ സംഭവം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്, മുന്നറിയിപ്പുമായി ലീഗ്
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്. ഇന്നും പ്രതിഷേധ പരിപാടികൾ ഉണ്ടായേക്കുമെന്നാണ് വിവരം. വടകരയിൽ ഇന്നലെ നടത്തിയ പ്രതിഷേധം സംഘർഷത്തിലെത്തിയിരുന്നു. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിന് മർദ്ദനമേറ്റു. സമരസ്ഥലത്തേക്ക് വരുന്നതിനിടെ ഷാഫി പറമ്പിലിനെ കാറില്‍ നിന്നിറക്കി പൊലീസ് ഒത്താശയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മർദ്ദിച്ചെന്നാണ് പരാതി.
ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎൽഎ കെകെ രമയും യുഡിഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന റൂറല്‍ എസ്‌പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കുന്നത് ഷാഫിയാണെന്ന് പറഞ്ഞായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം.
അതേസമയം, ഷാഫി പറമ്പിലിനെ തടയാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട് മന്ത്രിമാരോ ഭരണപക്ഷ എംഎൽഎമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു. തീകൊളളികൊണ്ട് ചൊറിയുന്ന സിപിഎമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുസ്ലീം ലീഗും യുഡിഎഫും സജ്ജമാണെന്നും ഇനിയും ഷാഫി പറമ്പിലിനെ തടയാനും അക്രമിക്കാനുമാണ് ഭാവമെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ടൗൺഹാളിൽ ഭിന്നശേഷിക്കാരുടെ ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ മടങ്ങുമ്പോഴായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും പിന്മാറിയില്ല. തുടർന്ന് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.
വാഹനം തടഞ്ഞതോടെ കാറിൽ നിന്നിറങ്ങിയ ഷാഫിയും, ഡിവൈഎഫ്ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി. പുറത്തിറങ്ങിയ ഷാഫിയെയും പൊലീസ് തടഞ്ഞു. തനിക്കെതിരെ അസഭ്യവർഷം നടത്തേണ്ടെന്നായിരുന്നു ഷാഫിയുടെ പ്രതികരണം. സമരം നടത്തിക്കോട്ടെ, പക്ഷേ, അനാവശ്യം പറയരുത്. സമരക്കാർക്ക് പരിക്ക് പറ്റരുതെന്നും വാഹനം നിർത്താനും പൊലീസിനോട് പറഞ്ഞു. സമരത്തിന്റെ പേരിൽ ആഭാസത്തരം പറയരുത്. നായ, പട്ടിയെന്നൊക്കെ വിളിച്ചാൽ കേട്ടുനിൽക്കില്ലെന്നും, പേടിച്ച് വടകര അങ്ങാടിയിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.
വടകര സി ഐ മുരളീധരനും എസ് ഐ രഞ്ജിത്തും എംപിയോട് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഷാഫി പറമ്പിൽ പ്രവർത്തകർക്ക് മുഖാമുഖം നിന്ന് മറുപടി നൽകിയാണ് മടങ്ങിയത്. പത്തു മിനിറ്റോളം ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. അതേസമയം പ്രവർത്തകരുടേത് സ്വാഭാവിക പ്രതികരണമാണെന്നും തീരുമാനിച്ച് നടപ്പാക്കിയതല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പ്രതികരിച്ചു. തങ്ങൾ എവിടെയും ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ല. രാഹുലിനെ ഷാഫിയാണ് സംരക്ഷിക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.