അടുത്ത മാസം മുതൽ പുതിയമാറ്റം; പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി, ഒരു വശത്തേക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ കൂടുതൽ നൽകണം

Sunday 31 August 2025 2:30 PM IST

കൊച്ചി: ഹൈക്കോടതി നിർത്തിവയ്പ്പിച്ച പാലിയേക്കരയിൽ ടോൾ പിരിവ് തുടങ്ങുമ്പോൾ കൂടിയ നിരക്ക് ഈടാക്കും. അടുത്ത മാസം പത്ത് മുതൽ ടോള്‍ നിരക്ക് അഞ്ച് മുതല്‍ പത്ത് രൂപ വരെ ഉയരും. പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി.

ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് മുതല്‍ പത്ത് രൂപ വരെയുള്ള വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപ ടോള്‍ നല്‍കിയിരുന്നത് ഇനി 95 രൂപ നല്‍കേണ്ടിവരും. ഒരു ദിവസം ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 140 രൂപയിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്ക് 160 രൂപയെന്നത് 165 രൂപയായി ഉയരും. ഒന്നില്‍ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 രൂപയാകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 320 രൂപയായിരുന്നത് 330 രൂപയാകും, ഒന്നില്‍ കൂടുതല്‍ യാത്രയ്ക്ക് 485 എന്നത് 495 രൂപയുമാകും. മൾട്ടി ആക്സിൽ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 515 എന്നത് 530 രൂപയും ഒന്നിൽ കൂടുതല്‍ യാത്രയ്ക്ക് 775 രൂപയായിരുന്നത് 795 രൂപയുമാകും.

സെപ്തംബർ ഒമ്പത് വരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തി വച്ചിരിക്കുകയാണ്. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും ടോള്‍ വർദ്ധനവ്. പാലിയേക്കരയില്‍ എല്ലാ വര്‍ഷവും സെപ്തംബർ ഒന്നിനാണ് ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. നിരന്തരം കരാര്‍ ലംഘനം നടത്തുന്ന ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.