അമേരിക്കൻ കടപ്പത്രങ്ങളെ കൈവിട്ട് കേന്ദ്ര ബാങ്കുകൾ

Monday 01 September 2025 12:37 AM IST

വിശ്വാസ്യത കുറയുന്നതിനാൽ പകരം സ്വർണം വാങ്ങുന്നു

കൊച്ചി: ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ യു.എസ് ട്രഷറി ബോണ്ടുകൾ ഒഴിവാക്കി സ്വർണത്തിന്റെ അളവ് കൂട്ടുന്നു. 1990ന് ശേഷം ഇതാദ്യമായാണ് രാജ്യങ്ങളുടെ നാണയ ശേഖരത്തിൽ സ്വർണത്തിന്റെ അളവ് യു.എസ് ട്രഷറി നിക്ഷേപങ്ങളേക്കാൾ കൂടുന്നത്. പ്രതിസന്ധികൾ മറികടക്കാനായാണ് കേന്ദ്ര ബാങ്കുകൾ അമേരിക്കൻ ഡോളർ, യൂറോ, യു.എസ് ബോണ്ടുകൾ, സ്വർണം എന്നിവ ഉൾപ്പെടുത്തി വിദേശ നാണയ ശേഖരം ഒരുക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം തുടങ്ങിയതോടെയാണ് പല രാജ്യങ്ങളും യു.എസ് കടപ്പത്രങ്ങൾ കൈയൊഴിയുന്നത്.

കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരത്തിൽ മൊത്തം 36,000 ടൺ സ്വർണമാണുള്ളത്. നിലവിലെ വില നിലവാരമനുസരിച്ച് ഇവരുടെ സ്വർണ ശേഖരത്തിന്റെ മൂല്യം 3.6 ലക്ഷം കോടി ഡോളറാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില നിലവിൽ ഔൺസിന് 3,450 ഡോളറാണ്.

പുതിയ സാഹചര്യത്തിൽ അമേരിക്കൻ സർക്കാരിന്റെ വിശ്വാസ്യത ഇടിയുന്നതാണ് യു.എസ് ബോണ്ടുകൾ വിറ്റൊഴിക്കാൻ വിവിധ കേന്ദ്ര ബാങ്കുകളെ നിർബന്ധിതരാക്കുന്നതെന്ന് അനലിസ്‌റ്റുകൾ പറയുന്നു.

ബാങ്കുകൾ ട്രഷറി വിറ്റഴിക്കുന്നതെന്തിന്?

  • അമേരിക്കൻ സർക്കാരിന്റെ വിശ്വാസ്യത ഇടിവ്

  • പൊതു കടം വർധിക്കുന്നത് → ബോണ്ട് സുരക്ഷിതത്വത്തിൽ ആശങ്ക

  • ഉപാധികളുണ്ടായാൽ ഡോളർ, യൂറോ ഉപയോഗം തടസപ്പെടാം

  • സ്വർണ ഉൽപാദനം കുറവെങ്കിലും ആവശ്യം സ്ഥിരമായി കൂടുതലാണ്

  • റിസർവിലെ വൈവിദ്ധ്യത്തിനായി ഡോളറിന്റെ വിഹിതം കുറയ്ക്കുന്നു

കേന്ദ്ര ബാങ്കുകൾ വാങ്ങിയ സ്വർണം

വർഷം അളവ്

2022 1.082 ടൺ

2023 1,037 ടൺ

2024 1,045 ടൺ

2025 ജൂൺ വരെ 400 ടൺ

ഇന്ത്യയുടെ സ്വർണ ശേഖരം

880 ടൺ

ഇന്ത്യയുടെ സ്വർണ ശേഖരത്തിന്റെ മൂല്യം

9.85 ലക്ഷം കോടി രൂപ

ഇന്ത്യയുടെ മൊത്തം വിദേശ നിക്ഷേപത്തിലെ സ്വർണത്തിന്റെ അളവ്

12 ശതമാനം

ഡോളറിനെ കൈവിടുമോ?

നിലവിലെ ആഗോള സാഹചര്യത്തിൽ ഡോളർ ഒഴിവാക്കാൻ പ്രയാസമാണ്. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ലോകത്തിലെ കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരത്തിൽ 58 ശതമാനം അമേരിക്കൻ ഡോളറാണ്.