അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം, കുഞ്ഞടക്കം രണ്ടുപേർ മരിച്ചത് ചികിത്സയിലിരിക്കെ

Monday 01 September 2025 7:14 AM IST

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞടക്കം രണ്ടുപേർ മരിച്ചു. ഓമശേരി സ്വദേശി അബൂബക്ക‌ർ സിദ്ദിഖിന്റെ മൂന്ന്‌ മാസം പ്രായമുള്ള ആൺകുഞ്ഞാണ് ഇന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ 28 ദിവസമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിന്റെ നില ഗുരുതരമെന്ന് ഡോക്‌ടർമാർ നേരത്തെ സൂചിപ്പിച്ചിരുന്നു.

അതേസമയം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 52കാരിയും മരിച്ചു. ഇന്നലെ രാവിലെയോടെയാണ് മലപ്പുറം കാപ്പിൽ സ്വദേശിയായ വീട്ടമ്മ റംല മരിച്ചത്. കഴിഞ്ഞ ഒരുമാസത്തോളമായി രോഗം കലശലായതിനെ തുടർന്ന് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഡിസ്‌ചാർജ് ചെയ്യാനിരിക്കെ കഴിഞ്ഞ മാസം 26ന് പനിയും ഛർദ്ദിയുമടക്കം വർദ്ധിക്കുകയും കഴിഞ്ഞദിവസം അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം നടന്നു.

വീടിനടുത്തുള്ള ഒരു കുളത്തിൽ നിന്നാണ് റംലയ്‌ക്ക് രോഗം പിടിപെട്ടത്. ഈ കുളത്തിൽ അമീബയുടെ സാന്നിദ്ധ്യം പഞ്ചായത്ത് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് പഞ്ചായത്ത് അധികൃതർ നൽകിയിരുന്നു.