കൊല്ലവും കടന്ന് കാലിക്കറ്റ്

Tuesday 02 September 2025 12:22 AM IST

കൊല്ലം സെയ്‌ലേഴ്സിനെതിരെ തങ്ങളുടെ ആദ്യ ജയം നേടി കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്

തിരുവനന്തപുരം : കെ.സി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കൊല്ലം സെയിലേഴ്സിനെ 14 റൺസിന് തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 202 റൺസെടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്ലം 20 ഓവറിൽ 188 റൺസിന് ഓൾ ഔട്ടായി. കെസിഎല്ലിൽ ഇതാദ്യമായാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കൊല്ലം സെയിലേഴ്സിനെ തോല്പിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനൽ അടക്കം ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ നാല് മല്സരങ്ങളിലും വിജയം കൊല്ലത്തിനായിരുന്നു. എന്നാൽ ഇന്നലെ അവസാന ഓവറുകളിൽ കൂറ്റനടികളിലൂടെ സ്കോർ ഉയർത്തി കാലിക്കറ്റിന് വിജയമൊരുക്കിയ കൃഷ്ണദേവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യ ബാറ്റിംഗിൽ രോഹൻ കുന്നുമ്മൽ(36) അജിനാസ് (46) എന്നിവരിലൂടെയാണ് കാലിക്കറ്റ് മുന്നോട്ടുനീങ്ങിയത് . 18-ാം ഓവറിൽ കൃഷ്ണദേവൻ ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ അഞ്ച് വിക്കറ്റിന് 150 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. 19-ാം ഓവറിൽ കൃഷ്ണദേവൻ രണ്ട് സിക്സും ഒരു ഫോറും നേടി. ഷറഫുദ്ദീൻ എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ അഖിൽ സ്കറിയ ഒരു സിംഗിൾ എടുത്ത് കൃഷ്ണദേവന് സ്ട്രൈക് കൈമാറി. ഓവറിലെ ബാക്കിയുള്ള അഞ്ച് പന്തും സിക്സർ പറത്തിയതോടെ കാലിക്കറ്റിന്റെ സ്കോർ 202ലെത്തി. വെറും 11 പന്തുകളിൽ ഒരു ഫോറും ഏഴ് സിക്സുമടക്കം 49 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു. 25 പന്തുകളിൽ നിന്ന് 32 റൺസുമായി അഖിൽ സ്കറിയ മികച്ച പിന്തുണയായി. കൊല്ലം സെയിലേഴ്സിന് വേണ്ടി എ ജി അമലും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടിക്കിറങ്ങിയ കൊല്ലത്തിന് 16 റൺസെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ സച്ചിൻ ബേബിയും അഭിഷേക് ജെ നായരും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അതിവേഗത്തിൽ സ്കോർ ചെയ്ത് മുന്നേറി. ഇരുവരും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. 27 റൺസെടുത്ത സച്ചിൻ ബേബിയെ ഹരികൃഷ്ണൻ ക്ലീൻ ബൗൾഡാക്കി. തുടർന്നെത്തിയവരിൽ ആർക്കും മികച്ച ഇന്നിങ്സ് കാഴ്ച വയ്ക്കാനായില്ല. എന്നാൽ ഒരു വശത്ത് ഉറച്ച് നിന്ന അഭിഷേക് ജെ നായർ പ്രതീക്ഷ നല്കി. സ്കോർ 179ൽ നില്ക്കെ അഭിഷേകിനെ പുറത്താക്കി അഖിൽ സ്കറിയ കാലിക്കറ്റിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 50 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 74 റൺസാണ് അഭിഷേക് നേടിയത്. ചെറുതെങ്കിലും കൂറ്റനടികളുമായി കളം നിറഞ്ഞ ഷറഫുദ്ദീനും എം എസ് അഖിലുമെല്ലാം ചേർന്ന് കളിയുടെ ആവേശം അവസാന ഓവറിലേക്ക് നീട്ടി. എന്നാൽ അവസാന ഓവറിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇബ്നുൽ അഫ്താബ് കളി കാലിക്കറ്റിന് അനുകൂലമാക്കി. നാലോവറിൽ 35 റൺസ് വഴങ്ങി അഫ്താബും അഖിൽ സ്കറിയയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. വിജയത്തോടെ കാലിക്കറ്റ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

ഇന്നത്തെ മത്സരങ്ങൾ

കൊച്ചി Vs കാലിക്കറ്റ്

2.30 pm മുതൽ

തൃശൂർ Vs ട്രിവാൻഡ്രം

6.45 pm മുതൽ